രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തിയാതായി റിപ്പോർട്ട്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി.
കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. അപകടം നടന്നു ഒരു ദിവസം പിന്നിടുന്നതിനാൽ തന്നെ ജീവനോടെ ആളുകളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ച അവസ്ഥയിലാണ്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. കണക്കുകൾ അനുസരിച്ചു ഇനിയും 50 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.
പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വെള്ളിയാഴ്ച അർധരാത്രിയോടു കൂടി തിരച്ചിൽ അവസാനിപ്പിച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെ തിരച്ചിൽ നിർത്തി വെക്കാൻ തീരുമാനിക്കുകയായിരുന്നു.