ഒഡീഷ: വീട്ടിലെ പ്രതികൂല സാഹചര്യങ്ങളായിരുന്നു ദീപക് സാഹു എന്ന യുവാവിന്റെ ഉപരിപഠനത്തിന് പ്രതിസന്ധിയായത്. എന്നാൽ തന്റെ നാട്ടിലെ കുട്ടികൾക്ക് ഒരിക്കലും ഈ ദുരവസ്ഥ വരരുതെന്ന് ഉറപ്പിച്ച് മുന്നോട്ടു പോവുകയാണ് ഈ യുവാവ്.
ദീപക്കും, ഭാര്യ സീതാറാണിയും ചേർന്ന് നാട്ടിൽ സൗജന്യ കോച്ചിംഗ് സെന്ററും ലൈബ്രറിയുമാണ് പാവപ്പെട്ട വീട്ടിലെ കുട്ടികൾക്കായി തുറന്നത്. കോവിഡ് എത്തിയതോടെ, സ്മാർട്ട്‌ഫോണുകളും മറ്റുമുള്ള കുട്ടികളിലേക്ക് മാത്രം വിദ്യാഭ്യാസം ഒതുങ്ങുകയും, വെർച്വൽ ക്ലാസ്സ് മുറികളിൽ സാധാരണക്കാരായ കുട്ടികൾക്ക് കയറാൻ സാധിക്കാതെ പോയതുമാണ് ബിസിനസുകാരനായ ദീപക് ഇത്തരമൊരു ആശയത്തിന് രൂപം നൽകാൻ കാരണം.
ജുനഗർ ആസ്ഥാനമായി ബിസിനസ് നടത്തുന്ന കലഹബി ജില്ലയിൽ നിന്നുമുള്ള ദമ്പതികൾ 2021 നവംബർ 1ന് കോച്ചിംഗ് സെന്റർ തുറന്നു. പാർട് ടൈം ആയി ജോലി ചെയ്യുന്ന 3 അധ്യാപകരാണ് കുട്ടികൾക്കായുള്ളത്. പ്രൈമറി മുതൽ ഹൈസ്കൂൾ വരെ 105 കുട്ടികളുണ്ട്. കാറ്ററിംഗ്, റെസ്റ്ററന്റ് എന്നിവയിൽ നിന്നുള്ള ഫണ്ടാണ് അദ്ദേഹം കോച്ചിംഗ് സെന്ററിനായി മാറ്റി വക്കുന്നത്. ഇവയോടൊപ്പം തന്നെ സംരംഭം ആരംഭിക്കാൻ ആഗ്രഹമുള്ള യുവാക്കൾക്കായി പ്രത്യേക മത്സര പരീക്ഷ കോച്ചിംഗും, പരിശീലനവും ലൈബ്രറിയിൽ സംഘടിപ്പിക്കുന്നു. കുട്ടികൾക്കായി കലാ, കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും ദീപക് ശ്രദ്ധ പുലർത്തുന്നു.