Breaking News

സസ്പെന്‍സ് അവസാനിക്കുന്നില്ല; ഓണം ബംബർ വിജയിയെ തേടി കേരളം…

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണ ബംപറിന്റെ വിജയി ആരെന്നുള്ള സസ്പെന്‍സ് തുടരുകയാണ്. ഫല പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭാഗ്യശാലിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്ബരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനര്‍ഹമായ ടിക്കറ്റുമായി ആരും വില്‍പ്പന നടത്തിയ കടയെ സമീപിച്ചിട്ടില്ല എന്നാണ് വിവരം.

ഫലപ്രഖ്യാപനത്തിന് ശേഷം വിജയി താനാണെന്ന വാദവുമായി ടിക്കറ്റുകളില്‍ കൃത്രിമം നടത്തി പലരും ലോട്ടറി ഏജന്റ് മുരുഗേഷ് തേവറിനെ സമീപിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ടിക്കറ്റ് അല്ല എന്ന് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചു. തൃപ്പൂണിത്തുറ ടൗണില്‍ തന്നെയാണ് മീനാക്ഷി ലോട്ടറീസ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ പല ഭാഗത്ത് നിന്നുള്ളവര്‍ എത്തുന്ന സ്ഥലമായതിനാല്‍ ഊഹങ്ങള്‍ക്ക് പോലുമുള്ള സാധ്യതയില്ലാതായിരിക്കുകയാണ്.

ഒന്നാം സമ്മാനമായ 12 കോടി രൂപയില്‍ 7.56 കോടി രൂപയായിരിക്കും വിജയിക്ക് ലഭിക്കുക. ബാക്കി തുക സര്‍ക്കാരിലേക്ക് നികുതിയായും ഏജന്റിനുള്ള കമ്മീഷനായും പോകും. ഇത്തവണ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ലക്ഷം അധികമാണിത്. 126.57 കോടി രൂപയാണ് ഓണം ബംപര്‍ വില്‍പനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്ബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറില്‍ നിന്നും വിറ്റ ടിക്കറ്റിനായിരുന്നു. “ഇത്തവണ ബമ്ബറിന് നല്ല രീതിയിലുള്ള വില്പന ഉണ്ടായിരുന്നു. ഒരുപാട് കസ്റ്റമേഴ്സ് വരുന്നത് കൊണ്ട് ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് അറിയില്ല. മീനാക്ഷി ബമ്ബറുകള്‍ക്ക് പേര് കേട്ട സ്ഥലമാണ്,” കൗണ്ടറിലെ ജീവനക്കാര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …