Breaking News

കാമുകന്റെ ഭാര്യയെയും നാലുമക്കളെയും കൊലപ്പെടുത്തിയ 32 കാരി അറസ്റ്റിൽ; കൊല നടത്തിയത് വിവാഹം കഴിക്കാൻ വിസമ്മതിച്ച വൈരാഗ്യത്തിൽ

കാമുകന്റെ ഭാര്യയായ 30 കാരിയെയും നാലു കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തിൽ 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവാണ്. പ്രതിയുടെയും ഇരയുടെയും പേര് ലക്ഷ്മി എന്നാണ്. ഞായറാഴ്ച പുലർച്ചെയാണ് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗർ പ്രദേശത്ത് നാടി‌നെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. ഇരയുടെ മക്കളായ കോമള (8), രാജ് (10), കുനാൽ (5) എന്നിവരും അനന്തരവനായ ഗോവിന്ദയും (13) ആണ് കൊല്ലപ്പെട്ടത്.

പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വ്യാപാരിയായ ഗംഗാറാമുമായി പ്രതി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഞായറാഴ്ച പുലർച്ചെ 12.45 ഓടെ ഇരുചക്രവാഹനത്തിൽ അരിവാളുമായി പ്രതി ഗംഗാറാമിന്റെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൊലപാതകം നടത്തിയ ശേഷം ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു.

ഗംഗാറാം ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. “ആദ്യം കൊലപാതകത്തിൽ ഗംഗാറാമിനെയാണ് സംശയിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ല. സംഭവം നടക്കുമ്പോൾ ഇയാൾ ഹൈദരാബാദിലായിരുന്നു. എന്നാൽ ഗംഗാറാമും ലക്ഷ്മിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് മനസ്സിലായി. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ഗംഗാറാമിന്റെ വീടിന് സമീപമുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തപ്പോൾ, ലക്ഷ്മി (പ്രതി) തന്റെ വാഹനവുമായി രാത്രി വൈകി അവിടെയെത്തിയെന്ന് കണ്ടെത്തി.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു,” -ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.‌ മോഷണത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് വരുത്തിത്തീർക്കാൻ പ്രതി വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. “എന്നിരുന്നാലും, കുട്ടികളും കൊല്ലപ്പെട്ടതിനാൽ, ഈ കേസിൽ വ്യക്തിപരമായ വൈരാഗ്യമുണ്ടെന്ന് ഞങ്ങൾ സംശയിച്ചു.

വീട്ടിൽ അതിക്രമിച്ചു കയറിയതായി കണ്ടെത്താത്തതിനാൽ വീട്ടുകാർക്ക് പരിചിതമായ ആരെങ്കിലും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ സംശയിച്ചു.- പൊലീസ് വ്യക്തമാക്കി. പ്രതി പലപ്പോഴും ഗംഗാറാമിന്റെ വീട്ടിൽ വന്നിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ഇയാൾ ഒഴിവാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗംഗാറാമിന്റെ ഭാര്യയും ഈ ബന്ധത്തിൽ നിന്ന് മാറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഗംഗാറാമിന്റെ ഭാര്യയെ തലയ്ക്കടിച്ചും തലയണ കൊണ്ട് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ബഹളത്തിനിടെ വീട്ടിലെ നാല് കുട്ടികളിൽ രണ്ട് പേർ ഉണർന്ന് തങ്ങളെ ഉപദ്രവിക്കരുതെന്ന് പ്രതിയോട് അപേക്ഷിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ ഉറങ്ങിക്കിടക്കുകയായിരുന്ന അവരെയും മറ്റ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തി.

മൈസൂരുവിലേക്ക് പോകുന്നതിന് മുമ്പ് പ്രതി വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച പ്രതി വലിച്ചെറിഞ്ഞ ആയുധം സമീപത്തെ കനാലിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിൽ നേരിട്ടോ അല്ലാതെയോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …