Breaking News

എയർ ഇന്ത്യയ്ക്ക് പിന്നാലെ ആകാശ എയർ; വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് വിമാനക്കമ്പനികളുമായി മത്സരിച്ച ആകാശ എയർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. ആകാശയ്ക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്താൻ വലിയ വിമാനങ്ങൾ ആവശ്യമാണ്. ആരംഭിച്ച് 200 ദിവസം പൂർത്തിയാക്കിയ എയർലൈൻ നിലവിൽ 17 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

72 മാക്സ് വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ നവംബറിൽ ആകാശ എയർ ബോയിംഗുമായി കരാർ ഒപ്പിട്ടിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ 72 വിമാനങ്ങൾ ആകാശ എയറിന്‍റെ ഉടമസ്ഥതയിലാകും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം ചേർക്കാനാണ് പദ്ധതി. നവംബറിൽ നൽകിയ 72 വിമാന കരാറിനേക്കാൾ വലുതായിരിക്കും ഈ ഓർഡർ എന്ന് ആകാശ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബെ പറഞ്ഞു. എന്നിരുന്നാലും, എത്ര വിമാനങ്ങളാണ് വാങ്ങാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 

ഓർഡർ ബോയിങ്ങിനാണോ അതോ എയർബസിനാണോ നൽകുന്നത് എന്നും വിനയ് ദുബെ വ്യക്തമാക്കിയിട്ടില്ല. 2023 അവസാനത്തോടെ ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ആകാശ എയർ സർവീസുകൾ നടത്താൻ സാധ്യതയുണ്ട്. 

ലോകത്ത് അതിവേഗം വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ. കൺസൾട്ടൻസി സ്ഥാപനമായ സിഎപിഎ ഇന്ത്യയുടെ കണക്കുകൾ പ്രകാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വിമാനക്കമ്പനികൾ 1,500 മുതൽ 1,700 വരെ വിമാനങ്ങൾ ഓർഡർ ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ രണ്ട് ദിവസം മുമ്പാണ് എയർ ഇന്ത്യ ഒപ്പുവെച്ചത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …