കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയുടെ ദത്തെടുക്കൽ നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി താൽക്കാലികമായി നിർത്തിവച്ചു. കുട്ടി സമിതിയുടെ സംരക്ഷണയിൽ തുടരുമെന്നും ചെയർമാൻ അറിയിച്ചു. നിലവിൽ കുട്ടിയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ചെയർമാൻ കെ കെ ഷാജു പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ ലേബർ റൂമിലേക്ക് വിളിച്ചിട്ടാണ് ഫോം വാങ്ങിയതെന്ന് അറ്റൻഡന്‍റ് ശിവൻ പറഞ്ഞു. തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും ശിവൻ വ്യക്തമാക്കി.
വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ എ അനിൽകുമാറിന് മൂന്നരലക്ഷം രൂപയാണ് കൈക്കൂലിയായി ലഭിച്ചത്. സൂപ്രണ്ടിന്‍റെ നിർദേശപ്രകാരമാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും കുട്ടിയെ കൈപറ്റിയ തൃപ്പൂണിത്തുറ സ്വദേശി അനൂപിനെ സൂപ്രണ്ടിന്‍റെ മുറിയിൽ വച്ചാണ് കണ്ടതെന്നുമായിരുന്നു അനിൽകുമാറിന്റെ വാദം. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് കളവാണെന്ന് വ്യക്തമാവുകയായിരുന്നു. മധുരയിൽ നിന്നാണ് അനിൽകുമാറിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
NEWS 22 TRUTH . EQUALITY . FRATERNITY