മന്ദംകൊല്ലിയില്‍ കുട്ടിക്കടുവ വീണ കുഴിക്കരികെ വീണ്ടും മുതിര്‍ന്ന കടുവയുടെ സാന്നിധ്യം. കഴിഞ്ഞ 4 ദിവസവും രാത്രി 8നും 9നും ഇടയ്ക്കു കുഴിയുടെ സമീപം കടുവയെത്തിയെന്നു നാട്ടുകാര്‍ പറയുന്നു. കുഴിക്കരികെ തമ്ബടിച്ച് ഏറെ നേരം മുരണ്ട ശേഷംതിരികെ പോകുന്നത് അമ്മക്കടുവ തന്നെയാണെന്നാണ് നാട്ടുകാരുടെ പക്ഷം. കടുവ വരുന്നുണ്ടോയെന്നു പരിശോധിക്കാന്‍ കുഴിയുടെ സമീപം നാട്ടുകാര്‍ ചളി കുഴച്ചിട്ടതില്‍ കടുവയുടേതെന്നു കരുതുന്ന കാല്‍പാടുകളുമുണ്ട്.
കഴിഞ്ഞ 2 ദിവസങ്ങളില്‍ പ്രദേശവാസികളായ ഷിബുവും സുചിത്രയും കടുവയെ നേരിട്ടു കണ്ടതായും പറയുന്നു. മിക്ക വീടുകളിലും വളര്‍ത്തു മൃഗങ്ങളുള്ള നാട് ഇപ്പോള്‍ ഭീതിയിലാണ്. വൈകിട്ട് 5 കഴിഞ്ഞാല്‍ മിക്കവരും ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല. ഇനിയും കടുവ വന്നാല്‍ കൂട് സ്ഥാപിച്ച് പിടികൂടണമെന്നും മുഴുവന്‍ സമയ പട്രോളിങ് വേണമെന്നും നാട്ടുകാര്‍ പറയുന്നു. മന്ദംകൊല്ലിയില്‍ കുട്ടിക്കടുവ വീണ കുഴിക്കരികെ പ്രദേശവാസികള്‍ മണ്ണുകുഴച്ച് വച്ചിരുന്നിടത്ത് പതിഞ്ഞ കടുവയുടേതെന്ന് കരുതുന്ന കാല്‍പാട്.
എന്നാല്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു ചെതലയം റേഞ്ച് ഓഫിസര്‍ കെ.പി. അബ്ദുല്‍ ലത്തീഫ് പറയുന്നു.കഴിഞ്ഞ 17നു രാത്രിയാണ് കുട്ടിക്കടുവ കുഴിയില്‍ വീണത്.19നു രാവിലെ മയക്കുവെടി വച്ചു പിടികൂടി.അന്നു രാത്രിയില്‍ വനാതിര്‍ത്തിലെത്തിക്കുകയും പിറ്റേന്ന് പുലര്‍ച്ചെ 4നു കൂടു തുറന്നു അമ്മക്കടുവയോടൊപ്പം വിട്ടെന്നും വനപാലകര്‍ പറയുന്നു. അതിനു ശേഷമുള്ള രാത്രികളില്‍ തുടര്‍ച്ചയായി കടുവയെത്തുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പിടികൂടിയ കുട്ടിക്കടുവയെ കൂടു തുറന്ന് തള്ളക്കടുവയ്ക്കരുകിലേക്ക് വിട്ടതായി വനപാലകര്‍ പറയുമ്ബോള്‍ പിന്നെന്തിനു വീണ്ടും കുഴിക്കരികെ കടുവ വരുന്നെന്ന ചോദ്യം ഉയരുന്നു. കുഴിക്കരികെ വരുന്നത് അമ്മക്കടുവയല്ലെന്നും ഇണയായ ആണ്‍കടുവയായിരിക്കാമെന്നും വാദമുണ്ട്. കുഴിക്കരികെ നിന്ന് മുരളുമ്ബോള്‍ അതിന് കരച്ചിലിന്റെ ശബ്ദമാണെന്നു നാട്ടുകാര്‍ പറയുന്നു.
അമ്മക്കടുവയുടെ സാന്നിധ്യം ഉറപ്പാക്കിയ ശേഷം കൂടു തുറന്ന് കടുവയെ കാട്ടിലേക്ക് വിട്ടുവെന്നാണ് വനംവകുപ്പ് പറയുന്നതെങ്കിലും അതിന്റെ ചിത്രങ്ങളൊന്നും പുറത്തു വിടാത്തതും സംശയം ജനിപ്പിക്കുന്നു. കുട്ടിക്കടുവ ജീവിച്ചിരിപ്പുണ്ടോയെന്നും ഉറപ്പില്ല. കുട്ടിക്കടുവയെ കൂടു തുറന്നു വിട്ടപ്പോള്‍ പ്രദേശത്തുണ്ടായിരുന്നത് മറ്റേതെങ്കിലും കടുവയായിരുന്നോ എന്നും അത്
ആക്രമിച്ചിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഏതായാലും വനംവകുപ്പ് കുഴിക്കരികെ 8 ക്യാമറകളും കടുവയെ തുറന്നു വിട്ട സ്ഥലത്ത് ഇരുപതോളം ക്യാമറകളും സ്ഥാപിച്ചിരുന്നെന്നു പറയുന്നു. അവയില്‍ നിന്ന് ശരിയായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞേക്കും