Breaking News

വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന; അന്വേഷണത്തിന് ഇഡിയും

കണ്ണൂർ: വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധന. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ടാണ് വൈദേകം. റിസോർട്ടിനെതിരായ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് വിഭാഗവും മുന്നോട്ട് പോവുകയാണ്. ഇ.പി ജയരാജന്‍റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. ഇഡി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് പരാതി. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിവരങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നരക്കോടി രൂപ നിക്ഷേപിച്ചവരും പട്ടികയിലുണ്ട്.

ഇ.പിയുടെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതി അന്വേഷിക്കാൻ സർക്കാരിൻ്റെ അനുമതി തേടി വിജിലൻസ് നേരത്തെ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് ഓഹരിയുള്ള റിസോർട്ടിന് വേണ്ടി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ.പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതി, ഗൂഡാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിയമം ലംഘിച്ച് അനുമതി നൽകാൻ ആന്തൂർ നഗരസഭാ ചെയർപേഴ്സണും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വിജിലൻസ് സർക്കാരിൻ്റെ അനുമതി തേടിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

കണ്ണൂരിലെ സി.പി.എം ശക്തികേന്ദ്രമായ മൊറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് വൈദേകം സ്ഥിതി ചെയ്യുന്നത്. കുന്ന് നികത്തിയുള്ള നിർമ്മാണ സമയത്ത് പാർട്ടിക്കുള്ളിൽ വലിയ വിമർശനം ഉയർന്നെങ്കിലും എല്ലാം ഒതുക്കി തീർത്തു. ഇ.പിയുടെ മകൻ ഡയറക്ടർ ബോർഡിലുണ്ടെങ്കിലും റിസോർട്ടുമായി ബന്ധമില്ലെന്നാണ് ഇ.പി പറയുന്നത്. 2014ലാണ് ഇ.പി ജയരാജന്‍റെ മകൻ പി.കെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെ.പി രമേഷ് കുമാറും ചേർന്ന് വൈദേകം ആയുർവേദ ഹീലിങ് വില്ലേജ് ആരംഭിച്ചത്. തുടക്കത്തിൽ സി.പി.എമ്മും ശാസ്ത്രസാഹിത്യ പരിഷത്തും കുന്ന് നികത്തിയുള്ള നിർമ്മാണത്തിനെതിരെ പ്രാദേശികമായി രംഗത്തുവന്നിരുന്നു. എന്നാൽ ഇ.പി.യുടെ ഇടപെടലോടെ പ്രതിഷേധം ശമിച്ചു. സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭയിൽ നിർമ്മാണത്തിന് അനുമതിയും ലഭിച്ചു. 30 കോടി രൂപയാണ് നിക്ഷേപം.  

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …