കല്പറ്റ : സംരംഭത്തിലെ സവിശേഷതയാണ് വയനാട് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ആലത്തൂർ കവളക്കാട് സ്വദേശിനിയായ അമ്പിളി ജോസിന്റെ വിജയത്തിന് കാരണം.
വയനാട് ജില്ലയിലെ ആദ്യത്തെ ചകിരിനാര് യൂണിറ്റ് ആരംഭിച്ചുകൊണ്ടാണ് അമ്പിളി ശ്രദ്ധിക്കപ്പെട്ടത്. ബി.എ ബിരുദധാരിയായ അവർക്ക് വീട്ടമ്മയായി മാത്രം ഒതുങ്ങുന്നതിൽ താല്പര്യമുണ്ടായിരുന്നില്ല. ഒരു സംരംഭം ആരംഭിക്കണമെന്ന് പറഞ്ഞപ്പോൾ ഭർത്താവ് ജോസ്കുട്ടി പൂർണ്ണ പിന്തുണയും, പ്രചോദനവും നൽകി. പാഴായി പോകുന്ന തേങ്ങയുടെ തൊണ്ട് എങ്ങനെ ഉപയോഗ പ്രദമാക്കി മാറ്റാമെന്ന ചിന്തയിൽ നിന്നും ദി ഫൈബർ ഹൗസ് രൂപം കൊണ്ടു. വയനാട്ടിൽ വ്യാവസായികാടിസ്ഥാനത്തിൽ തെങ്ങുകൃഷി ഇല്ലെങ്കിലും ഏക്കർ കണക്കിന് പ്രദേശങ്ങളിൽ തെങ്ങ് വളരുന്നുണ്ട്.
ഇതിൽ നിന്നെല്ലാം പാഴായി പോകുന്ന തൊണ്ട് കത്തിച്ചു കളയുകയോ മറ്റോ ആയിരുന്നു ചെയ്തിരുന്നത്. എന്നാൽ ഉടമകളിൽ നിന്നും, കർഷകരിൽ നിന്നും അമ്പിളി തൊണ്ട് വാങ്ങാൻ തുടങ്ങിയതോടെ അവർക്കും ചെറിയൊരു ലാഭം കിട്ടിത്തുടങ്ങി. ചകിരിനാരാണ് ഫൈബർ ഹൗസിലെ ആദ്യ ഉൽപ്പന്നം. ഒരു കിലോ ഗ്രാമിന് 16 രൂപ എന്ന നിരക്കിൽ 45 മുതൽ 50 വരെ കെട്ടുകൾ കോഴിക്കോട്, ചേർത്തല മില്ലുകളിൽ എത്തിക്കുന്നു. ചകിരിച്ചോർ നഴ്സറികളിലേക്കും, ബേബി ഫൈബർ ഇഞ്ചി, കാപ്പി എന്നിവക്ക് പുതയിടാനുമാണ് ഉപയോഗിക്കുന്നത്. മികച്ച വരുമാനത്തോടൊപ്പം, നിരവധി ആളുകൾക്ക് തൊഴിൽ നൽകാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് അമ്പിളി.