ഹംബർഗ്: ജർമ്മൻ നഗരമായ ഹംബർഗിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ വെടിയുതിർത്തയാളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എട്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഹംബർഗിലെ യഹോവ സാക്ഷികളുടെ പള്ളിയിലാണ് വ്യാഴാഴ്ച വെടിവെപ്പുണ്ടായത്. സംഭവ സ്ഥലത്തുണ്ടായിരുന്ന 17 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്. ആഴ്ചയിൽ പതിവുള്ള ബൈബിൾ പഠനത്തിനായി പോയപ്പോഴാണ് ആളുകൾക്ക് നേരെ വെടിവെപ്പുണ്ടായത്. ജർമനിയിലെ 1.75 ലക്ഷം യഹോവ സാക്ഷികളിൽ 3,800 പേരും ഹംബർഗിലാണ്.