Breaking News

ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല; കുട്ടനാട്ടിലെ ശബ്ദ സന്ദേശം പുറത്ത്

കുട്ടനാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ സിപിഎം നേതാക്കളുടെ ഭീഷണി തുടരുന്നു. കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി. കൊയ്തെടുത്ത നെല്ല് ചുമക്കുന്ന തൊഴിലാളികൾക്ക് നേരെയാണ് സി.ഐ.ടി.യു-സി.പി.എം പ്രാദേശിക നേതാക്കളുടെ ഭീഷണി. നെടുമുടിയിലെ പരിപാടിയിൽ എത്താൻ കഴിയില്ലെന്ന് അറിയിച്ച പ്രവർത്തകനോട് ജോലിക്ക് വരേണ്ടെന്ന് പറയുന്ന ലോക്കൽ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്തായി.

എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം കുട്ടനാട്ടിലെ നെടുമുടിയിലാണ് സ്വീകരണം. കുട്ടനാട്ടിലെ കായൽ മേഖലയിൽ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് നടക്കുകയാണ്. റാണി കായലിൽ നെല്ല് ചുമക്കുന്ന 172 തൊഴിലാളികളോട് സി.പി.എം ജാഥയുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ജോലിയുണ്ടാവില്ലെന്നാണ് ഭീഷണി.

സിഐടിയുവിന്‍റെ യൂണിഫോം ധരിച്ചാണ് പലരും നെല്ല് ചുമക്കുന്നത്. എന്നാൽ ഇവരിൽ പകുതി ആളുകളും സിഐടിയു-സിപിഎം അംഗങ്ങളല്ല. ചുമട്ടുതൊഴിലാളികളിൽ ഭൂരിഭാഗവും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ യൂണിയനിലോ അംഗമല്ലാത്തവരാണ്. സി.ഐ.ടി.യുവിന് കീഴിൽ ജോലി ചെയ്യുന്നവർ ആദ്യ ദിവസം വേതന വിഹിതമായ 300 രൂപ യൂണിയന് നൽകണം. ജാഥയുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് തിങ്കളാഴ്ച മുതൽ ജോലിക്ക് വരേണ്ടെന്ന ഭീഷണി മുഴക്കിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …