Breaking News

കെ മുരളീധരനും എം കെ രാഘവനുമെതിരായ കെപിസിസി അച്ചടക്ക നടപടി തള്ളി ചെന്നിത്തലയും എംഎം ഹസ്സനും

തിരുവനന്തപുരം: എം.പിമാരായ കെ.മുരളീധരനും എം.കെ രാഘവനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള കെ.പി.സി.സി നീക്കത്തെ രമേശ് ചെന്നിത്തലയും എം.എം ഹസ്സനും തള്ളി. എ.ഐ.സി.സി അംഗങ്ങളോട് കെ.പി.സി.സി വിശദീകരണം ചോദിക്കാറില്ല. ഇരുവരും എം.പിമാരാണെന്നും ഒറ്റക്കെട്ടായി പോകേണ്ട സമയമാണിതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുരളീധരൻ വീണ്ടും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾക്കനുസൃതമായല്ല നടപടിയെന്ന് എം.എം ഹസ്സനും സൂചിപ്പിച്ചു. താൻ പ്രസിഡന്‍റായിരുന്നപ്പോഴും മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ നേരിട്ട് വിളിച്ച് കാര്യം ബോധ്യപ്പെടുത്തി തിരുത്തിച്ചു. അതാണ് ചെയ്യേണ്ടതെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.

കെ മുരളീധരനും എം കെ രാഘവനും പിന്തുണയുമായി എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തി. അച്ചടക്ക നടപടി അനുചിതമായിപ്പോയെന്ന് ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചു. നടപടിയെടുക്കാൻ മാത്രമുള്ള അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം, തന്നെ മനഃപൂർവ്വം അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കെ മുരളീധരൻ എംപി ഇന്ന് പ്രതികരിച്ചു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്നും തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് എംപിമാരെ പിണക്കിയതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നോട്ടീസ് നൽകുന്നതിന് മുമ്പ് നേരിട്ട് സംസാരിക്കാമായിരുന്നെന്നും തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …