കണ്ണൂർ: ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരൻ. തെറ്റ് ആർക്കും പറ്റാം. തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ല, യൂത്ത്കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിബിസിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയുമായി ബന്ധപെട്ട് അനിൽ ആന്‍റണിയുടെ ട്വീറ്റ് ഏറെ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററിയെ അനുകൂലിച്ച് കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം രംഗത്ത് വന്നപ്പോഴാണ് ഡോക്യുമെന്ററിയെ വിമർശിച്ച് എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്റണി രംഗത്തെത്തിയത്.
ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ കാഴ്ചപ്പാടിന് ഇന്ത്യക്കാർ മുൻഗണന നൽകുന്നത് അപകടകരമാണെന്ന് അന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു. അനിലിനെ പിന്നീട് കോൺഗ്രസ് നേതാക്കൾ തള്ളി. വിഷയം ദേശീയ തലത്തിലടക്കം ബി.ജെ.പി ചർച്ച ചെയ്തതിന് പിന്നാലെയാണ് അനിൽ ആന്‍റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സ്ഥാനം രാജിവച്ചത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അനിൽ വീണ്ടും ബിബിസിക്കെതിരെ രംഗത്തെത്തിയിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങൾ യൂത്ത് കോൺഗ്രസ് പ്രകടിപ്പിക്കുന്നതിനിടെയാണ് കെപിസിസി അധ്യക്ഷൻ പുതിയ പരാമർശം നടത്തിയിരിക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY