Breaking News

കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥിക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്..?

ടെലികോം വകുപ്പിന്റെ തികഞ്ഞ അനാസ്ഥ മൂലം റോഡിലെ കുഴിയില്‍ വീണു നട്ടെല്ലിനു ഗുരുതരമായ പരിക്കേറ്റ യുവാവിന് എട്ട് ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനും ടെലികോം വകുപ്പിനും ഹൈക്കോടതിയുടെ ഉത്തരവ്.

കാസര്‍കോഡ് സബ് കോടതി വിധിച്ചിരുന്ന നഷ്ടപരിഹാര തുകയാണ് ഹൈക്കോടതി ശരിവച്ചത്. കീഴ്ക്കോടതി വിധിക്കെതിരെ കേന്ദ്രവും ടെലികോം വകുപ്പും നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. കാസര്‍കോട് കോടിബൈല്‍ ഗ്രാമത്തിലെ സ്വരൂപ് ഷെട്ടി എന്ന വിദ്യാര്‍ഥിക്കാണ് 1998-ല്‍ പരിക്കേറ്റത്.

മംഗലാപുരത്തെ കാനറ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു സ്വരൂപ് ഷെട്ടി. ടെലികോം വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് റോഡില്‍ കുഴി കുത്തിയിരുന്നത്. കുഴിയുള്ളതിനു മുന്നറിയിപ്പോ നോട്ടീസോ വകുപ്പ് നല്‍കിയിരുന്നില്ല.

അതിനാല്‍ അപകടം പതിയിരിക്കുന്നതിനെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് അറിയിപ്പും ഉണ്ടായിരുന്നില്ല. ടെലികോം വകുപ്പിന്റെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റത്തെ തുടര്‍ന്നാണു വിദ്യാര്‍ഥിക്ക് ഗുരുതരമായ പരിക്കേറ്റതെന്ന് കീഴ്ക്കോടതി തെളിവുകളില്‍നിന്നു കണ്ടെത്തിയിരുന്നു.

അപകടം ഉണ്ടായപ്പോള്‍ തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ വീട്ടുകാര്‍ എത്തിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയും വേണ്ടി വന്നു. എന്നാല്‍ നട്ടെല്ലിന് ഉണ്ടായ പരിക്കു മൂലം വിദ്യാര്‍ഥിക്കു പഠിപ്പു നിര്‍ത്തേണ്ടിവന്നു.

ശാരീരിക വൈകല്യവും ഉണ്ടായി. തെളിവുകള്‍ പരിശോധിച്ചതില്‍നിന്നും വിദ്യാര്‍ഥിക്കു ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.
സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ക്കു ചുമതലയുണ്ടായിരുന്നു.

പക്ഷെ അതില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു വിദ്യാര്‍ഥിയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുക മാത്രമല്ല, കുടുംബത്തെ സാമ്ബത്തിക നഷ്ടത്തിലാക്കുകയുമാണ് അധികൃതര്‍ ചെയ്തിരിക്കുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …