Breaking News

കൊറോണ ക്ഷേത്രം; പ്രാര്‍ഥനയ്ക്ക് നിരവധി പേര്‍, ഒടുവില്‍ അര്‍ധരാത്രി പൊളിച്ചുനീക്കി…

ഉത്തര്‍ പ്രദേശില്‍ കൊറോണയുടെ പേരില്‍ നിര്‍മിച്ച ക്ഷേത്രം പൊളിച്ചുനീക്കി. പ്രതാപ്ഗഡിലെ ജുഹി ഷുകുള്‍പൂര്‍ ഗ്രാമത്തിലാണ് കൊറോണ മാത ക്ഷേത്രം നാട്ടുകാര്‍ നിര്‍മിച്ചത്.

ജൂലൈ ഏഴിന് ജനങ്ങള്‍ പിരിവെടുത്ത് നിര്‍മിച്ച ക്ഷേത്രം ഇന്നലെ രാത്രി പൊളിച്ചുനീക്കി.  പോലീസാണ് പൊളിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ തങ്ങളറിയില്ല എന്നാണ്

പോലീസിന്റെ പ്രതികരണം. രണ്ടു വിഭാഗം ആളുകള്‍ തര്‍ക്കത്തിലുള്ള സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചതെന്നും എതിര്‍പ്പുള്ളവരാകാം പൊളിച്ചതെന്നും പോലീസ് പറയുന്നു.

നോയിഡയില്‍ താമസിക്കുന്ന ലോകേഷ് കുമാര്‍ ശ്രീവാസ്തവയാണ് കൊറോണ ക്ഷേത്രം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. രാധേ ശ്യാം വര്‍മയെ പൂജാരിയായി നിയമിക്കുകയും ചെയ്തിരുന്നു.

നിരവധി പേരാണ് പ്രാര്‍ഥനയ്ക്ക് വേണ്ടി എത്തിയത്. രോഗം ബാധിക്കാതിരിക്കാനായിരുന്നു പ്രാര്‍ഥന. ലോകേഷിന് പുറമെ, നാഗേഷ് കുമാര്‍ ശ്രീവാസ്തവ, ജയ് പ്രാകാശ് ശ്രീവാസ്തവ എന്നിവര്‍ക്കും ഉടമസ്ഥാവകാശമുള്ള സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചത്.

ക്ഷേത്രം നിര്‍മിച്ച ശേഷം ലോകേഷ് നോയിഡയിലേക്ക് തിരിച്ചുപോയി. എന്നാല്‍ നാഗേഷ് പോലീസില്‍ പരാതിപ്പെട്ടു. തന്റെ സ്ഥലം കൈയ്യേറിയാണ് ക്ഷേത്രം നിര്‍മിച്ചത് എന്നായിരുന്നു നാഗേഷിന്റെ പരാതി. പിന്നീടാണ് ക്ഷേത്രം തകര്‍ത്ത നിലയില്‍ കണ്ടത്.

പോലീസിന് ഇതില്‍ പങ്കില്ലെന്ന് സംഗിപൂര്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ തുഷാര്‍ദത്ത് ത്യാഗി പറഞ്ഞു. തര്‍ക്കം നിലനിന്ന സ്ഥലമാണിത്. ഇവര്‍ തന്നെയാണ് പൊളിച്ചുനീക്കിയത്. ഇക്കാര്യം പോലീസ്

അന്വേഷിച്ചുവരികയാണെന്നും മറ്റു വിവാദങ്ങളില്ലെന്നും തുഷാര്‍ദത്ത് ത്യാഗി പറഞ്ഞു. അതേസമയം, കൊറോണയുടെ പേരില്‍ അന്ധവിശ്വാസം വളരാന്‍ അനുവദിക്കാനാകില്ല എന്ന് ചിലര്‍ പറഞ്ഞിരുന്നുവത്രെ. ഇവരാണ് പൊളിച്ചതിന് പിന്നിലെന്നും പ്രചാരണമുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …