സംസ്ഥാനത്ത് സ്കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയേ മാത്രമേ ഇരുത്താവൂ എന്ന് സര്‍ക്കാര്‍ മാര്‍ഗരേഖ. എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യു,പി തലം മുതല്‍ ഒരു ക്ലാസില്‍ 20 കുട്ടികള്‍ വരെ ആകാമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറും.
ആദ്യ ഘട്ടത്തില്‍ സ്കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല. സ്കൂൾ തുറന്ന ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ മാര്‍ഗരേഖ നാളെ പുറത്തിറക്കിയേക്കും. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്.
കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യവകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് എണ്ണത്തില്‍ കര്‍ശന നിയന്ത്രണം. കൂട്ടം കൂടി ക്ലാസുകളില്‍ കുട്ടികളിരിക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദ്ദേശം. മാര്‍ഗരേഖ അനുസരിച്ച് മൂന്ന് ബാച്ചായി കുട്ടികളെ തിരിക്കേണ്ടിവരും. ബാച്ച് തയ്യാറാക്കുന്നതിന് സ്കൂളുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കും. എല്ലാ ക്ലാസിലെയും കുട്ടികള്‍ക്ക് ഒരുമിച്ച് ഇടവേള പാടില്ല. അതനുസരിച്ച് ടൈം ടേബിള്‍ തയ്യാറാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.