Breaking News

രാജേഷിന് രണ്ടരലക്ഷവും വാച്ചും ഭാര്യയ്ക്ക് പത്തുപവന്റെ മാലയും രണ്ടരലക്ഷവും; രക്ഷപ്പെടുത്തിയവര്‍ക്ക് യൂസഫലി നല്‍കിയ സമ്മാനങ്ങള്‍ ഇങ്ങനെ

ഹെലികോപ്റ്റര്‍ അപകടമുണ്ടായപ്പോള്‍ തന്നെ സഹായിക്കാന്‍ ഓടിയെത്തിയ കുടുംബത്തിന് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടില്‍ രാജേഷ് ഖന്ന ഭാര്യ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ എ.വി ബിജി എന്നിവരെ കാണാനാണ് യൂസഫലി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്.

‘ഹെലികോപ്റ്റര്‍ അപകടമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇവരാണ്. ഞാന്‍ ആരാണെന്നൊന്നും അറിയാതെയാണ് ഇവര്‍ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല’-യൂസഫലി പറഞ്ഞു. രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകന്‍ ഒരു വയസ്സുള്ള ദേവദര്‍ശനു മിഠായിപ്പൊതികളും യൂസഫലി സമ്മാനിച്ചു.

രാജേഷിന്റെ പിതൃ സഹോദരന്റെ മകള്‍ വിദ്യയുടെ വിവാഹത്തിനു സ്വര്‍ണമാല സമ്മാനമായി നല്‍കാനും ജീവനക്കാരോടു നിര്‍ദേശിച്ചു. അപകടം നടന്ന സ്ഥലവും യൂസഫലി സന്ദര്‍ശിച്ചു. ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ പീറ്റര്‍ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

അവിടെ നിന്നു മടങ്ങുന്നതിനിടയില്‍ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലെ തുണ്ടുകടലാസില്‍ കുറിച്ച സങ്കടവുമായി കാണാനെത്തി. 5 ലക്ഷം രൂപ വായ്പയെടുത്തതു കാരണം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്. ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു. ‘ജപ്തിയുണ്ടാകില്ല, പോരേ’. നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …