Breaking News

കേരളത്തിന് ആശ്വാസം; ബാബുവിനെ സുരക്ഷിതമായി മുകളിലേയ്ക്ക് എത്തിച്ചു, അതിസാഹസിക രക്ഷാദൗത്യം റോപ്പിന്റെ സഹായത്തോടെ, ഇന്ത്യന്‍ ആര്‍മിക്ക് ബിഗ് സല്യൂട്ട്

കേരളത്തിന് ആശ്വാസകമായ വാര്‍ത്തയെത്തി. മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്ത്യന്‍ ആര്‍മി മുകളിലെത്തിച്ചു. ബാബുവിനെ രക്ഷപെടുത്താന്‍ ഇന്ത്യന്‍ സൈന്യം നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ്. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ സൈനികന്‍ റോപ്പ് ഉപയോഗിച്ചാണ് മുകളിലേയ്ക്ക് ഉയര്‍ത്തിയത്. സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്.

ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് ഇയാളെ ചേര്‍ത്ത് കെട്ടിയിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും സംഘാംഗങ്ങള്‍ ഒരുമിച്ച് മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മലയിടുക്കില്‍ 200 അടി താഴ്ചയിലാണ് ബാബു കുടുങ്ങി കിടന്നത്. അതിനാല്‍ തന്നെ റോപ്പ് ഉപയോഗിച്ച് ഏറെ നേരം എടുത്താണ് മുകളിലേയ്ക്ക് എത്തിക്കാന്‍ സാധിച്ചത്. രക്ഷപെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം എത്തിച്ച് നല്‍കിയിരുന്നു.

മലയിടുക്കില്‍ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിക്കാന്‍ സാധിച്ചത്. എഡിആര്‍എഫ് ദൗത്യസംഘത്തിലെ ഒരാള്‍ ഇറങ്ങിയാണ് റോപ്പിന്റെ സഹായത്തോടെയാണ് ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയത്. എന്നാല്‍, വെള്ളമാണെങ്കില്‍ പോലും വലിയ അളവില്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.

45 മണിക്കൂറായി ബാബു വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ല. ആയതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നു. ഇതിനു പുറമെ, അപ്രന്റിസ് ശസ്ത്രക്രിയ കഴിഞ്ഞയാളുമാണ് ബാബു. അതിനാല്‍ തന്നെ അതീവശ്രദ്ധയോടെയാണ് ദൗത്യസംഘം ഇക്കാര്യങ്ങള്‍ ചെയ്തത്. ഇന്നലെ രാത്രിയോടൊണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചേറാട് മലയില്‍ എത്തിയത്. ഇരുട്ടിനെ വകവെക്കാതെ അവര്‍ മലയിലേക്ക് കയറുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …