Breaking News

ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ അനുഗ്രഹിച്ച കടലമ്മ: വലയില്‍ കുടുങ്ങിയത് കോടികള്‍ വിലയുള്ള ‘ഗോല്‍ ഫിഷ്’…

ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ കനിഞ്ഞ് അനുഗ്രഹിച്ച് കടലമ്മ. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍ സ്രാങ്കായ ‘പൊന്നുതമ്പുരാന്‍’ എന്ന വള്ളത്തില്‍പ്പോയവര്‍ക്ക് ലഭിച്ചത് കടല്‍ സ്വര്‍ണ്ണമാണ്. അതായത് വിപണിയില്‍ കോടിക്കണക്കിന് വിലയുള്ള ‘ഗോല്‍ ഫിഷ്’ ആണ് വലയില്‍ വീണത്. കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തിന് പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെയാണ് വിലകൂടിയ മത്സ്യത്തെ ലഭിച്ചത്.

ഇന്ന് പുലര്‍ച്ചെയോടെ കൊല്ലം നീണ്ടകര ഹാര്‍ബറിലെത്തിച്ച മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചതാകട്ടെ 59,000 രൂപ. ഈ ഈ അപൂര്‍വ്വ മത്സ്യം കേരളത്തിലെ ചില തീരങ്ങളില്‍ ‘പട്ത്തക്കോര’യെന്നും അറിയപ്പെടുന്നുണ്ട്. ‘ഇന്നലെ രാവിലെയാണ് മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. ഉച്ചയോടെ പണി കഴിഞ്ഞ് കായംകുളം ഹാര്‍ബറിലേക്ക് മടങ്ങുന്നതിനിടെയാണ് കടലില്‍ ഒരു വലിയ മത്സ്യം പൊങ്ങിക്കിടക്കുന്നത് കണ്ടത്.

അപ്പോള്‍ വള്ളം ഏതാണ്ട് കൊല്ലം ജില്ല ആലപ്പാട്ട് പഞ്ചായത്തിന് 4 നോട്ടിക്കല്‍ മെയില്‍ ( 7 കിലോമീറ്റര്‍) ദൂരത്തായിരുന്നു. ചത്തത് പോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മത്സ്യം കിടന്നത്. ഒറ്റ നോട്ടത്തില്‍ കോര മത്സ്യത്തെ പോലെ തോന്നിക്കും. ഞാനും സുഹൃത്ത് ഗോപനും കൂടി അപ്പോള്‍ തന്നെ കടല്‍ ചാടി മത്സ്യത്തെ പിടിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ ഭാരവും വലുപ്പവും മത്സ്യത്തിനുണ്ടായിരുന്നു.

അത് കുതറിമാറാന്‍ ശക്തമായ ശ്രമം നടത്തി. മത്സ്യത്തിന്റെ ഭാരവും വലിപ്പവും കാരണം ഏറെ പണിപ്പെട്ടാണ് മത്സ്യത്തെ ബോട്ടിലെത്തിച്ചത്. ബോട്ടിലെത്തിച്ച് തൂക്കി നോക്കിയപ്പോല്‍ 20.600 കിലോ ഭാരമുള്ള മത്സ്യമാണ് ലഭിച്ചതെന്ന് മനസിലായി. ചെറിയ സ്വര്‍ണ്ണനിറത്തിലുള്ള മത്സ്യം പ്രത്യേകതയുള്ളതാണെന്ന് ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കടല്‍പ്പണിക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളായ ‘കേരളത്തിന്റെ സൈന്യം’ല്‍ മത്സ്യത്തിന്റെ ചിത്രവും വീഡിയോയും പങ്കുവച്ചു.

നിമിഷങ്ങള്‍ക്കുള്ളില്‍ ‘മെഡിസില്‍ കോര’ എന്നറിയപ്പെടുന്ന ‘പട്ത്ത കോര’യാണെന്ന് മറുപടി ലഭിച്ചു. അതോടൊപ്പം വിപണിയില്‍ വലിയ വിലയുള്ള മത്സ്യമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതിനിടെയാണ് വീഡിയോ കണ്ട് ഇത്തരം മത്സ്യങ്ങള്‍ വാങ്ങുന്നൊരാള്‍ ഞങ്ങളുമായി ബന്ധപ്പെട്ടത്. അദ്ദേഹം ഇത്തരത്തിലുള്ള മത്സ്യങ്ങള്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ലേലം കൊള്ളുന്നയാളാണ്.

തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് പുലര്‍ച്ചയോടെ കൊല്ലം നീണ്ടകര ഹാര്‍ബറില്‍ എത്തിച്ചു. തുടര്‍ന്ന് മത്സ്യത്തെ ലേലത്തില്‍ വയ്ക്കുകയും മത്സ്യം 59,000 രൂപയ്ക്ക് വിറ്റുപോവുകയുമായിരുന്നു. അപൂര്‍വ്വ മത്സ്യത്തെ ലഭിച്ചതിനെ കുറിച്ച് ഗിരീഷ് കുമാര്‍ പറയുന്നു. ഹൃദയശസ്ത്രക്രിയ പോലുള്ള വലിയ ശസ്ത്രക്രിയകള്‍ക്ക് പട്ത്തക്കോരയുടെ ശരീരത്തിലെ ‘പളുങ്കെ’ന്ന് അറിയപ്പെടുന്ന ഭാഗം ഉപയോഗിക്കുന്നതായി അറിയാന്‍ കഴിഞ്ഞെന്നും ഗിരീഷ് പറഞ്ഞു.

20 കിലോ ഭാരമുള്ള മത്സ്യത്തിന്റെ ശരീരത്തില്‍ 300 ഗ്രാമോളം പളുങ്കുണ്ടാകുമെന്നാണ് പറയുന്നത്. ഗ്രാമിന് തന്നെ ലക്ഷങ്ങള്‍ വിലയുള്ള വസ്തുവാണ് പട്ത്തക്കോരയിലെ ‘പളുങ്ക്’. മാത്രമല്ല, ഈ മത്സ്യം ഏറെ ഔഷധഗുണമുള്ള മത്സ്യമാണെന്നും പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോല്‍ മത്സ്യങ്ങള്‍ക്ക് 1.33 കോടി രൂപ ലഭിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …