2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന യുപി ഇലക്ഷനില്‍ ബിജെപി നേടിയത് അതിനിര്‍ണായക വിജയം. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളൊക്കെ ഉന്നയിച്ചിട്ടും പ്രതിപക്ഷ കക്ഷികള്‍ക്ക് സംസ്ഥാനത്ത് നിലം തൊടാനായില്ല. 403 അംഗ സഭയില്‍ നിലവില്‍ 270ലേറെ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് കരുതിയ അഖിലേഷ് യാദവിന്‍റെ എസ്.പി 150ല്‍ താഴെ സീറ്റുകളില്‍ മാത്രം മുന്നിട്ടു നില്‍ക്കുന്നു. ഒരു കാലത്ത് സംസ്ഥാനത്തിന്റെ അധികാരം കൈയാളിയിരുന്ന മായാവതിയുടെ ബിഎസ്പി ചിത്രത്തിലേ ഇല്ലാതായി. പ്രിയങ്കാ ഗാന്ധിയുടെ കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ക്കൊടുവിലും നാലു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
37 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്ക് തുടര്‍ഭരണം ലഭിക്കുന്നത്. ഭരണത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ മുഖ്യമന്ത്രി എന്ന നേട്ടത്തിനൊപ്പം, രണ്ടാമൂഴത്തിനുള്ള അവസരവും യോഗി ആദിത്യനാഥിന് ലഭിച്ചിരിക്കുകയാണ്. വമ്ബന്‍ വിജയത്തോടെ ദേശീയ രാഷ്ട്രീയത്തിലും യോഗി നിര്‍ണായക സാന്നിധ്യമാകുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.
യോഗിയാണ് മുഖ്യമന്ത്രിയെങ്കിലും രാജ്യത്തെ മറ്റിടങ്ങളിലെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് സംസ്ഥാനത്ത് ബിജെപിയുടെ ‘പോസ്റ്റര്‍ ബോയ്’. വാരാണസി ലോക്‌സഭാ മണ്ഡലത്തിലൂടെ സംസ്ഥാനവുമായുള്ള ഹൃദയബന്ധം മോദി നിലനിര്‍ത്തുകയും ചെയ്യുന്നു. 2014ലെയും 2019ലെയും പൊതു തെരഞ്ഞെടുപ്പുകളിലെ വന്‍ വിജയ ശേഷം രാഷ്ട്രീയവിദഗ്ധര്‍ ഏറെ ഉറ്റുനോക്കിയിരുന്നത്
യുപിയിലെ ഈ തെരഞ്ഞെടുപ്പിലേക്കായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു ഗ്രൌണ്ടില്‍ പാര്‍ട്ടി നേരിട്ടിരുന്ന വെല്ലുവിളി. എന്നാല്‍ മോദിയെ പിടിച്ചു കെട്ടാന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇനിയുമൊരാള്‍ ഉണ്ടായിട്ടില്ല എന്നു കൂടി ഫലം തെളിയിക്കുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയായും ഈ ഫലത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.
എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിയാകുന്ന തരത്തിലാണ് ജനവിധി വരുന്നത്. മിക്ക എക്‌സിറ്റ് പോളുകളും ഭരണകക്ഷിക്ക് 250-270 സീറ്റാണ് പ്രവചിച്ചിരുന്നത്. പോളുകള്‍ ആധികാരികമല്ല എന്നായിരുന്നു എസ്പിയുടെ പ്രതികരണം. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് ബിജെപിക്കും എസ്പിക്കും പുറമേ, മറ്റൊരു പാര്‍ട്ടിയും രണ്ടക്കം തൊട്ടില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്.