ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ ഐ.ഐ.ടി. വാരണാസിയിൽ നിന്ന് ബി.ടെകിലും, എം. ടെകിലും ബിരുദം, 28 ലക്ഷം രൂപ മാസ വരുമാനമുള്ള ജോലി, ഇതെല്ലാം ഉപേക്ഷിച്ച് സായ്കേഷ് ഗൗഡ് എന്ന യുവാവ് കോഴിക്കച്ചവടത്തിലേക്ക് ഇറങ്ങിയപ്പോൾ പരിഹസിക്കാനും, നിരുത്സാഹപ്പെടുത്താനും നിരവധി പേരെത്തി.
എന്നാൽ ഇന്ന് അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് കൺട്രി ചിക്കൻ എന്ന ബ്രാൻഡ് ഇന്ത്യയുടെ മോസ്റ്റ് പ്രീമിയം കൺട്രി ചിക്കൻ എന്ന നേട്ടത്തോടെ തരംഗം സൃഷ്ടിക്കുകയാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി പ്രതിമാസം രണ്ട് ലക്ഷം രൂപ ശമ്പളമുള്ള ജോലിയിൽ പ്രവേശിച്ചപ്പോഴും സ്വന്തമായൊരു സംരംഭമായിരുന്നു മനസ്സിൽ. സുഹൃത്ത് സമി ഉദീനും സായ്കേഷിന് പിന്തുണയുമായെത്തി. നാടൻകോഴി വളർത്തലിൽ തല്പരനായിരുന്ന ഹേമാംബർ റെഡ്ഢി കോഴി വളർത്തലിന്റെയും, ഇറച്ചി വില്പനയുടെയും നൂതന ആശയങ്ങളുമായി 2009 ൽ സായ്കേഷിനെയും, സുഹൃത്തിനെയും സമീപിച്ചതോടെയാണ് കൺട്രി ചിക്കൻ പൂർണ്ണമായും വ്യാപാര മേഖലയിലേക്ക് പ്രവേശിക്കുന്നത്.
ഒരു വർഷത്തിനുള്ളിൽ ഹൈദരാബാദിലെ പ്രഗതി നഗർ, കുക്കട്പള്ളി എന്നിവിടങ്ങളിൽ കൺട്രി ചിക്കൻ കമ്പനിയുടെ രണ്ട് ഔട്ട്ലെറ്റുകൾ തുറക്കാൻ പരിഹാസങ്ങളെ അവഗണിച്ചു മുന്നേറിയ മൂവർ സംഘത്തിനായി. രണ്ടിടങ്ങളിലായി 70ഓളം ആളുകൾക്ക് തൊഴിൽ നൽകാനും സായ്കേഷിന് സാധിച്ചു. 15,000 ത്തോളം കർഷകരിൽ നിന്ന് ഗുണമേന്മയുള്ള കോഴികളെ ഉപഭോക്താക്കൾക്ക് നൽകാനും കൺട്രി ചിക്കൻ ശ്രദ്ധിക്കുന്നു.