ന്യൂഡൽഹി: ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയ ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് അഫയേഴ്സ് ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. എന്നാൽ, ഇതിനെക്കുറിച്ച് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അദാനിക്കെതിരെ സെബിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷം ഇതാദ്യമായാണ് അദാനിക്കെതിരെ അന്വേഷണമുണ്ടാകുന്നത്. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിശദാംശങ്ങളും പരിശോധിക്കും.
എന്നാൽ അദാനിക്കുണ്ടായ തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും പറഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം അദാനി ഗ്രൂപ്പിന്‍റെ ഓഹരികളുടെ നഷ്ടം 10 ലക്ഷം കോടി രൂപ കടന്നു.
NEWS 22 TRUTH . EQUALITY . FRATERNITY