Breaking News

അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് മിഷൻ വീട് നിഷേധിച്ച സംഭവം; മന്ത്രി റിപ്പോർട്ട് തേടി

മലപ്പുറം: അനാഥരായ പെൺകുട്ടികൾക്ക് ലൈഫ് വീട് നിഷേധിച്ച സംഭവത്തിൽ തദ്ദേശ വകുപ്പ് മന്ത്രി റിപ്പോർട്ട് തേടി. സംഭവത്തിൽ ജില്ലയിലെ ലൈഫ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് റിപ്പോർട്ട് നൽകാനാണ് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് ഒരിഞ്ച് ഭൂമി പോലുമില്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മൂന്ന് അനാഥരായ പെൺകുട്ടികൾക്കാണ് ലൈഫ് അധികൃതർ വീട് നിഷേധിച്ചത്. ലൈഫ് മിഷൻ ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ലെന്ന വാദമാണ് അധികൃതർ ഉന്നയിച്ചത്. ഈ സഹോദരിമാർക്ക് വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ടതാണ്. മുത്തശ്ശിയും അമ്മാവനും കുടുംബവും ഒരുമിച്ച് താമസിക്കുന്ന വീടാണ് ഇവർക്കുള്ള ഏക ആശ്രയം. 

ഈ ദുരവസ്ഥ കണ്ട് അയൽവാസി ഇവർക്ക് മൂന്ന് സെന്‍റ് സ്ഥലം ഇവർക്ക് നൽകി. ലൈഫ് മിഷൻ പദ്ധതിക്ക് ആവശ്യമായ രേഖകളെല്ലാം കുട്ടികൾ ശരിയാക്കി. രണ്ടു വർഷമായി ഓഫീസുകൾ കയറി ഇറങ്ങുകയായിരുന്നു. എഗ്രിമെന്‍റ് ഒപ്പിടുന്ന സമയത്താണ് നന്നമ്പ്ര പഞ്ചായത്ത് തടസം ഉന്നയിച്ചത്. വാർത്തയെ തുടർന്ന് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക ഭരണസമിതി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. വീട് നൽകാനുള്ള പ്രമേയം പാസാക്കി ജില്ലാ ലൈഫ് മിഷന് നൽകും. പെൺകുട്ടികളുടെ ദുരവസ്ഥ മന്ത്രിയുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ് പറഞ്ഞു.
 

About News Desk

Check Also

കെഎസ്‌യു- പോലീസ് ഏറ്റുമുട്ടൽ…

കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ …