Breaking News

തുർക്കി-സിറിയ ഭൂകമ്പം; കുഞ്ഞനുജന് സംരക്ഷണമൊരുക്കി 7 വയസുകാരി

ഇസ്താംബുള്‍: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ പൊട്ടിയ കോൺക്രീറ്റ് കഷണത്തിനടിയിൽ സഹോദരന്‍റെ തല സംരക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ ചിത്രം വൈറലാകുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയിലും വടക്കൻ സിറിയയിലും അനുഭവപ്പെട്ടത്. പ്രദേശത്തെ സാരമായി ബാധിച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 8,300 കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയുണ്ടായ ഭൂചലനം തുർക്കിയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി.

പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രം. ഏഴുവയസുകാരി തന്‍റെ ചെറിയ സഹോദരനെ ഒരു കോൺക്രീറ്റ് പാളിക്കടിയിൽ നിന്നാണ് സംരക്ഷണമൊരുക്കിയത്. 17 മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞത്. യുഎൻ പ്രതിനിധി മുഹമ്മദ് സഫയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിന്ന് നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ചിത്രവും വൈറലായിരുന്നു. പ്രസവിച്ച് മണിക്കൂറുകളായ കുഞ്ഞിനെയാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

മൂന്നാം ദിവസവും തുടർച്ചയായ ചലനങ്ങളും കനത്ത മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി. തുർക്കിയിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി അതിർത്തി തുറക്കില്ലെന്ന് സിറിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ തുർക്കിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഗാസിയന്‍റ് പ്രവിശ്യയിൽ ഉണ്ടായത്. നിലവിൽ ദുരന്തമേഖലയിലെ ശരാശരി താപനില അഞ്ച് മുതൽ പത്ത് വരെയാണ്. ചില സ്ഥലങ്ങളിൽ മൈനസ് താഴെ. ലോകാരോഗ്യ സംഘടനയും രക്ഷാപ്രവർത്തകരും പറയുന്നത് ഓരോ നിമിഷവും പ്രധാനമാണെന്നാണ്. ദുരിതബാധിതർക്ക് താൽക്കാലിക ആശുപത്രികളും താമസസൗകര്യവും ഒരുക്കുന്നതിലും കാലാവസ്ഥ വെല്ലുവിളി ഉയർത്തുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …