പട്ന: ആർജെഡിയും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ തീരുമാനം. ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ധാരണയുണ്ടായത്. ഹേമന്ത് സോറന്‍റെ റാഞ്ചിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിഹാറിൽ വിജയകരമായ മഹാസഖ്യം ജാർഖണ്ഡിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ജാർഖണ്ഡിലും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ആർജെഡി-ജെഎംഎം കക്ഷികളുടെ പ്രധാന ലക്ഷ്യം. ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിലെ ഘടകകക്ഷിയാണ് ആർജെഡി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ ആർജെഡി സ്ഥാനാർത്ഥികളെ നിർത്തുന്നത് ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കാൻ ഇടയാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ധാരണ. ബിഹാറിൽ ജെഎംഎമ്മും സ്ഥാനാർഥികളെ നിർത്തില്ല. ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി മണ്ഡലങ്ങളിൽ ഇരുപാർട്ടികൾക്കും നിർണായക സ്വാധീനമുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY