വൈത്തിരി : വാഹനാപകടത്തിലെ രക്ഷാപ്രവർത്തനത്തിനിടെ നഷ്ടപ്പെട്ട ഡ്രൈവറുടെ പേഴ്സ് തിരികെ നൽകി മാതൃകയായി വിദ്യാർത്ഥികൾ. തളിമല സ്വദേശികളായ അക്ഷയ്, നീരജ് എന്നിവരാണ് വഴിയിൽ നിന്ന് ലഭിച്ച പേഴ്സ് പൊലീസിനെ ഏൽപ്പിച്ചത്.
അടിവാരം സ്വദേശിയായ ചരക്കുലോറി ഡ്രൈവർ റിജോ അലക്സാണ്ടർ എന്ന വ്യക്തിക്കാണ് 25,000 രൂപ അടങ്ങിയ പേഴ്സ് നഷ്ടമായത്. ലക്കിടി ഉപവൻ റിസോർട്ടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തകനായി ചരക്കുലോറിയിൽ വന്ന റിജോ എത്തുകയായിരുന്നു.
ഇതിനിടയിൽ പേഴ്സ് നഷ്ടപ്പെട്ടത് അറിയാതെ റിജോ യാത്ര തുടർന്നു. ലോറിയുമായി പോയ സ്ഥലങ്ങളിലെല്ലാം പിന്നീട് പേഴ്സ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ലക്കിടിയിലേക്കുള്ള യാത്രക്കിടെയാണ് അക്ഷയ്ക്കും, നീരജിനും റോഡരികിൽ നിന്നും പേഴ്സ് ലഭിച്ചത്. വൈത്തിരി സ്റ്റേഷനിലെ റൈറ്റർ സി.ഹംസ, സിവിൽ പൊലീസ് ഓഫീസർമാരായ ഇ.എം ഹംസ, സുജേഷ്, ഹരീഷ്, ജോവിൻ എന്നിവർ ചേർന്ന് ഉടമയായ റിജോയെ കണ്ടെത്തുകയും, അക്ഷയുടെയും, നീരജിന്റെയും സാന്നിധ്യത്തിൽ പേഴ്സ് കൈമാറുകയും ചെയ്തു.