Breaking News

വാളയാർ കേസ്; ശാസ്ത്രീയ തെളിവുകൾ അന്വേഷണ ഏജൻസികൾ പരിഗണിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ ഏജൻസികൾ പരിഗണിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ. കൊലപാതക സാധ്യത സ്ഥിരീകരിക്കുന്ന സെല്ലോഫൈൻ റിപ്പോർട്ട് പൊലീസും കേസ് അന്വേഷിച്ച സി.ബി.ഐയും അവഗണിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മക്കളെ നഷ്ടപ്പെട്ട് ആറ് വർഷം പിന്നിടുമ്പോഴും കുടുംബം നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഒൻപത് വയസുകാരിയായ അനുജത്തിയെയും ഇതേ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ.എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. 2017 മാർച്ച് 12ന് മരിച്ച പെൺകുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായെങ്കിലും ഇരുവരുടെയും മരണം ആത്മഹത്യയാണെന്ന് രേഖപ്പെടുത്തി 2019 ജൂൺ 22ന് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ 9നാണ് കേസിലെ ആദ്യ വിധി വന്നത്. കേസിലെ മൂന്നാം പ്രതിയായ ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി.മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. 

2019 നവംബർ 19ന് വിധി റദ്ദാക്കണമെന്നും പുനർവിചാരണ വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാർച്ച് 18ന് ഹനീഫ കമ്മിഷൻ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി കണ്ടെത്തി. 2020 നവംബർ നാലിന് മൂന്നാം പ്രതി പ്രദീപ് കുമാർ ആത്മഹത്യ ചെയ്തു. പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി 2021 ജനുവരിയിൽ ഹൈക്കോടതി റദ്ദാക്കി. പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറി. കേസ് ഏറ്റെടുത്ത സി.ബി.ഐ 2021 ഏപ്രിൽ ഒന്നിന് പാലക്കാട് പോക്സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. വാളയാർ പെൺകുട്ടികൾ 2021 ഡിസംബർ 27ന് ആത്മഹത്യ ചെയ്തെന്ന കണ്ടെത്തലിൽ 2022 ഓഗസ്റ്റ് 10ന് പാലക്കാട് പോക്സോ കോടതി സി.ബി.ഐ കുറ്റപത്രം തള്ളി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവുമിട്ടു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന്‍റെ പ്രത്യേക അന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്നായിരുന്നു ഉത്തരവ്. ലോക്കൽ പൊലീസിനെ പോലെ സിബിഐയും പെൺകുട്ടികളുടേത് ആത്മഹത്യ എന്ന് പറഞ്ഞ് കുറ്റപത്രം സമർപ്പിച്ചപ്പോഴായിരുന്നു തുടരന്വേഷണത്തിന് നിർദേശം നല്കിയത്.

ഹൈക്കോടതി അഭിഭാഷകൻ കേരളത്തിന് പുറത്തുള്ള സിബിഐ യൂണിറ്റിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്നാണ് പെൺകുട്ടികളുടെ അമ്മ പറയുന്നത്. അന്വേഷണ റിപ്പോർട്ട് നൽകുമ്പോൾ ശാസ്ത്രീയ പരിശോധനഫലങ്ങൾ കൂടി പരിഗണിക്കണം എന്നാണ് ബന്ധുക്കളും സമരസമിതിയും ആവശ്യപ്പെടുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …