തേവലക്കര : ശിക്കാരി ബോട്ടിലെ ജീവനക്കാരുടെ മനോധൈര്യവും, ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും രക്ഷിച്ചെടുത്തത് കായലിൽ പൊലിഞ്ഞു പോകുമായിരുന്ന 9 ജീവനുകൾ.
ഉച്ചക്ക് 2:15 ന് പട്ടകടവ് മഞ്ഞകടവിൽ നിന്നും യാത്ര പുറപ്പെട്ട കൈകുഞ്ഞടക്കമുള്ള 9 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരുടെ നിലവളി ശിക്കാര വള്ളത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ കേട്ടു, മറ്റൊരു ദിശയിലേക്ക് പോവുകയായിരുന്ന ബോട്ട് ഉടനെ തിരിച്ചു വിട്ട്, 10 മിനിറ്റിനുള്ളിൽ അപകടം നടന്ന ഭാഗത്ത് എത്തി. ബോട്ടിന്റെ ഡ്രൈവർ അശ്വിൻ വെള്ളത്തിൽ ചാടി യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നൽകി സുരക്ഷിതരാക്കുകയും കൈകുഞ്ഞിനെ എടുത്തുയർത്തി സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു.
ജലഗതാഗത വകുപ്പിലെ ബോട്ട് മാസ്റ്റർ സാമുവൽ, സ്രാങ്ക് എ.പി.രാജു, ഡ്രൈവർ അജയകുമാർ, ലാസ്കർമാരായ കൃഷ്ണൻകുട്ടി, ആദർശ്, എന്നിവരുടെ ഇടപെടൽ കൂടെയായപ്പോൾ രക്ഷാപ്രവർത്തനം വേഗത്തിലാവുകയും ചെയ്തു. അടുത്ത സർവീസിനായി ജലഗതാഗത വകുപ്പ് ബോട്ട് കോയിവിള ബോട്ട് ജെട്ടിയിൽ എത്തിയപ്പോൾ, പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിൽപ്പെട്ട ഏവരെയും അനുമോദിച്ചു. ഇൻസ്‌പെക്ടർ എം. ദിനേശ് കുമാർ, ജനപ്രതിനിധി ജോസ്, വിമൽരാജ് എന്നിവർ പങ്കെടുത്തു.