Breaking News

എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം; എഴുതാൻ 4,19,554 വിദ്യാർത്ഥികൾ

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. സർക്കാർ മേഖലയിൽ 1,170 കേന്ദ്രങ്ങളും എയ്ഡഡ് മേഖലയിൽ 1,421 കേന്ദ്രങ്ങളും അൺ എയ്ഡഡ് മേഖലയിൽ 369 കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 കുട്ടികളും ലക്ഷദ്വീപിലെ ഒമ്പത് സ്കൂളുകളിൽ നിന്ന് 289 കുട്ടികളും ഈ വർഷം പരീക്ഷയെഴുതുന്നുണ്ട്.

2023 മാർച്ച് 29ന് അവസാനിക്കുന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം 2023 ഏപ്രിൽ 3 മുതൽ 26 വരെ സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി പൂർത്തിയാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 18,000 അധ്യാപകരുടെ സേവനം ആവശ്യമാണ്. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി 2023 ഏപ്രിൽ 5 മുതൽ പരീക്ഷാഭവനിൽ ടാബുലേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കും. ടാബുലേഷൻ പ്രക്രിയ പൂർത്തിയാക്കി മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിക്കും.

വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ക്ലാസുകളിൽ കുടിവെള്ളം എത്തിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന ഡി.ജി.പിയുമായും അദ്ദേഹം ആശയവിനിമയം നടത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോഗം വിളിച്ചുചേർത്തു. എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …