ബെംഗളൂരു: കർണാടകയിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ശവക്കുഴി തോണ്ടുന്നത് കോണ്‍ഗ്രസ് സ്വപ്നം കാണുമ്പോൾ, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയുടെ നിർമാണത്തിന്‍റെ തിരക്കിലായിരുന്നു താനെന്ന് പ്രധാനമന്ത്രി പറഞ്ഞു.’മോദി തേരി ഖബര്‍ ദുദേഗി(മോദി, നിങ്ങളുടെ ശവക്കുഴി കുഴിക്കും) എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെ പരാമർശിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
8,172 കോടി രൂപ ചെലവിൽ നിർമ്മിച്ച 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ രാജ്യത്തിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈസൂരു-കുശാൽ നഗർ നാലുവരിപ്പാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. 4,130 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
കർണാടകയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തിൽ ജനതാദൾ എസിന്‍റെ ശക്തികേന്ദ്രമായ മാണ്ഡ്യ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പഴയ മൈസൂർ മേഖലയിലെ ഒമ്പത് ജില്ലകളിൽ ഒന്നാണ് മാണ്ഡ്യ. മൈസൂരു, ചാമരാജനഗർ, രാമനഗര, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബല്ലാപൂർ, തുംകുരു, ഹസ്സൻ എന്നിവയാണ് മറ്റ് ജില്ലകൾ.