Breaking News

സോൺടാ ഇന്‍ഫ്രാടെക് തട്ടിപ്പ് കമ്പനി, നഷ്ട്ടമായത് 68 ലക്ഷം രൂപ: കണ്ണൂർ മേയർ

കണ്ണൂര്‍: സോൺട ഇന്‍ഫ്രാടെക് തട്ടിപ്പ് കമ്പനിയാണെന്ന് കണ്ണൂർ മേയർ ടി ഒ മോഹനൻ. കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് മാലിന്യ സംസ്കരണത്തിന് സോൺടയുമായുള്ള കരാര്‍ റദ്ദാക്കിയത്. പുതിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ എട്ട് കോടിയോളം രൂപയുടെ ലാഭമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനുൾപ്പടെ കമ്പനിയുമായി ബന്ധമുണ്ട്. കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു. ഇപെടലുകള്‍ മുഴുവന്‍ നടത്തിയത് സര്‍ക്കാരാണ്. ഒരു പ്രവൃത്തിയും ചെയ്യാതെ 68 ലക്ഷം രൂപ സോൺട കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയെടുത്തു. ഈ പണം തിരികെ പിടിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായും മേയർ പറഞ്ഞു.

കൗൺസിലിനെ അറിയിക്കാതെ ബ്രഹ്മപുരത്ത് ജൈവ ഖനന കരാർ ഏറ്റെടുത്ത സോൺട ഇൻഫ്രാടെക്കിന് കൊച്ചി കോർപ്പറേഷൻ രണ്ടാം ഘട്ടമായി നാല് കോടി രൂപ നൽകിയിരുന്നു. നഗരസഭാ കൗൺസിലിൽ ചോദ്യം ഉയർന്നപ്പോൾ തദ്ദേശ സ്വയംഭരണ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നിർദേശപ്രകാരമാണ് പണം നൽകിയതെന്നായിരുന്നു മേയറുടെ മറുപടി. അതിനിടെ ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ച് കോർപ്പറേഷൻ സോൺടയ്ക്ക് നൽകിയ കത്ത് പുറത്തുവന്നു.

54 കോടി രൂപയ്ക്കാണ് സോൺട ഇൻഫ്രാടെക്കിന് ബയോമൈനിംഗ് കരാർ നൽകിയത്. തുടക്കത്തിൽ 7 കോടി രൂപയാണ് നൽകിയത്. 25 ശതമാനം മൈനിംഗ് പൂർത്തിയായാൽ എട്ട് കോടി രൂപ കൂടി നൽകാമെന്നായിരുന്നു കരാർ. ഇതനുസരിച്ച് കമ്പനി അപേക്ഷ നൽകിയപ്പോൾ പണം നൽകാൻ തദ്ദേശ സ്വയംഭരണ മന്ത്രിയും ചീഫ് സെക്രട്ടറിയും നിർദേശം നൽകിയെന്നായിരുന്നു കൗൺസിലിൽ മേയറുടെ മറുപടി. കരാറിൽ പറഞ്ഞ പോലെ മൈനിംഗ് നടത്തിയോ എന്ന് ആരും നോക്കിയില്ല, കൂടാതെ ബാക്കിവന്ന പ്ലാസ്റ്റിക്ക് അവശിഷ്ട്ടങ്ങൾ ബ്രഹ്മപുരത്ത് നിന്ന് സോൺട കൊണ്ടുപോയതുമില്ല. ഇത് സൂക്ഷിക്കുന്നത് തീപിടിത്തത്തിന് കാരണമാകുമെന്ന് കാണിച്ച് ഫെബ്രുവരി 16ന് കോർപ്പറേഷൻ സോൺടയ്ക്ക് കത്ത് നൽകിയിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …