ഞങ്ങളുടെ മകളെ കൊന്നവനു വധശിക്ഷ തന്നെ ലഭിക്കണം. എങ്കിൽ മാത്രമേ ഞങ്ങൾക്ക് നീതി ലഭിക്കു. കോടതി അത് ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇനിയൊരിക്കലും ഒരു കുഞ്ഞിനും ഇങ്ങനെയൊരു ദുർഗതി സംഭവിക്കരുത്.” ബിഹാർ സ്വദേശി ആസ്ഫാക്ക് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ വിവരം അറിഞ്ഞപ്പോൾ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ മാതാപിതാക്കളുടെ വാക്കുകളാണ് ഇത്.
പ്രതിക്ക് എന്ത് ശിക്ഷയാണ് ലഭിക്കുന്നത് എന്നറിയാൻ രാവിലെ മുതൽ ഈ അതിഥി തൊഴിലാളി കുടുംബം ടെലിവിഷനു മുന്നിലിരിക്കുകയായിരുന്നു. ഇതിനിടെ കുടുംബത്തെ ആശ്വസിപ്പിക്കുവാൻ ഒട്ടേറെ പേരും അവിടെ എത്തുകയുണ്ടായി. വ്യാഴാഴ്ച കോടതിവിധി അറിഞ്ഞതിനുശേഷം നാട്ടിലേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. തന്റെ പിഞ്ചോമനയുടെ ആത്മശാന്തിക്ക് വേണ്ടി നാട്ടിൽ പൂജകൾ നടത്താൻ ഏർപ്പാട് അവർ ചെയ്തിട്ടുണ്ട്.
എംഎൽഎ അൻവർ സാദത്ത് വാടകയ്ക്ക് എടുത്തുകൊടുത്ത വീട്ടിലാണ് കഴിഞ്ഞ മൂന്നുമാസമായി ഈ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ജൂലൈ 28ന് ബാലിക കൊല്ലപ്പെട്ട ശേഷം കുടുംബത്തിൻറെ സുരക്ഷിതത്വം കണക്കിലെടുത്തുകൊണ്ടാണ് സൗകര്യപ്രദമായ സ്ഥലത്തേക്ക് ഈ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചത്.