കരിപ്പൂർ വിമാന ദുരന്തത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ഒരു ഗർഭിണിയടക്കം അഞ്ചുപേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയിൽനിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ 1344 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപെട്ടത്.
റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ഒരു മതിലിലിടിക്കുകയും തുടർന്ന് ചെരിഞ്ഞ് ഒരു ഭാഗത്തേക്ക് വീഴുകയും രണ്ട് ഭാഗങ്ങളായി മുറിഞ്ഞു മാറുകയും ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കനത്ത മഴ മൂലം രണ്ട് കിലോമീറ്റർ ദൂരെ വെച്ച് പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാത്രി 11.30 ഓടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. 123 പേരാണ് ചികിത്സയിലുള്ളത്. ചിലരുടെ നില ഗുരതരമാണ്.