ഉത്തര്‍പ്രദേശില്‍നിന്ന് ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ തടയാന്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ചു ബിഹാര്‍.
ഇതുവരെ 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നും എടുത്ത് സംസ്കരിച്ചതായാണ് ബിഹാര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ മൃതദേഹങ്ങള്‍ വരാന്‍ സാദ്ധ്യതയുള്ളതിനാലാണ് നദിയില്‍ വല
കെട്ടിയതെന്ന് ബിഹാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.പിയിലെ ഗാസിപൂരില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ഒഴുക്കി വിടുന്നതെന്നാണ് ബിഹാറിന്‍റെ ആരോപണം. എന്നാല്‍ ഇത് യു.പി അംഗീകരിച്ചിട്ടില്ല. അതേസമയം, യു.പിയിലെ ബലിയയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇതിനിടെ മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. ലക്‌നൗവില്‍ നിന്നും 40 കി.മീ. അകലെ ഉന്നാവോ ജില്ലയിലെ രണ്ടിടങ്ങളിലാണ് ഗംഗാനദിക്കരയില്‍ മണലില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ച നിലയില്‍ കണ്ടെത്തിയത്.
നടക്കുന്ന നിലയില്‍ ബീഹാറിലും കിഴക്കന്‍ യുപിയിലും കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. പ്രദേശവാസികള്‍ മൃതദേഹങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താത്തവരുടെ മൃതദേഹങ്ങള്‍ ആയിരിക്കാം ഇതെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്.
അതേസമയം ഉന്നാവോ ഉള്‍പ്പെടെ മുന്ന് ജില്ലകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ശ്മശാനങ്ങളില്‍ ഒന്നാണ് സ്‌പോട്ടില്‍ ഒരെണ്ണമെന്നു അധികൃതര്‍ പറയുന്നു. ചിലര്‍ മൃതദേഹം ദഹിപ്പിക്കാറില്ലെന്നും അവര്‍ മൃതദേഹം മണലില്‍ കുഴിച്ചിടാറാണ് പതിവെന്നും ഇവിടെ
കണ്ടെത്തിയ മൃതദേഹങ്ങള്‍ കോവിഡ് ബാധിതരുടേതാണെന്ന് ഉറപ്പില്ലെന്നുമാണ് ഉന്നതോദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.