ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ രണ്ടു പേര്‍ പൊലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ചു
കൊന്നുവെന്ന് പൊലീസ് പറയുന്നു. രണ്ട് പേര്‍ക്ക് വെടിവയ്‌പ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.
റിധോയ് ബാബു(25), സാഗര്‍(23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് പിടികൂടിയത്.
സുരക്ഷിത സ്ഥാനത്ത് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവരെ. വെള്ളിയാഴ്ച രാവിലെയാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ബംഗളൂരുവില്‍ ആറ് ദിവസം മുന്‍പാണ് സംഭവം നടന്നത്. ബംഗ്ലാദേശുകാരിയായ യുവതിയെ(22) ക്രൂരമായി പീഡിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. സ്വകാര്യഭാഗങ്ങളില്‍ കുപ്പി
തിരുകിക്കയറ്റുകയും മര്‍ദ്ദിക്കുകയും ചെയ്തു. വീഡിയോയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ആക്രമണം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ എല്ലാവരും ഒരേ സംഘത്തില്‍ പെട്ടവരാണെന്നും ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തിരുന്നു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഈസ്റ്റ്
ബെംഗളുരുവിലെ രാമമൂര്‍ത്തി നഗറിലെ മരഗോന്‍ഡനഹള്ളിയിലെ ഒരു വാടക വീട്ടിലാണ് പ്രതികളും പീഡനത്തിനിരയായ യുവതിയും കഴിഞ്ഞിരുന്നത്. ഇവര്‍ക്കിടയിലുണ്ടായ സാമ്ബത്തിക തര്‍ക്കങ്ങളെ തുടര്‍ന്നാണ് യുവതി പീഡനത്തിനിരയായതെന്ന് പൊലീസ് പറയുന്നു.
ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബംഗ്ലാദേശിലെ ബന്ധുക്കള്‍ തിരിച്ചറിയുകയും ഇവര്‍ ബെംഗളുരുവിലാണെന്ന വിവരം
പൊലീസിനു കൈമാറുകയുമായിരുന്നു. തുടര്‍ന്നാണ് ബംഗ്ലാദേശ് പൊലീസ് ബെംഗളുരു പൊലീസിനെ വിവരമറിയിച്ചത്. യുവതി മറ്റൊരു സംസ്ഥാനത്താണെന്നും ഉടനെ തന്നെ
ബംഗളൂരുവിലേക്ക് കൊണ്ടുവന്ന് മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെയാണ് വെടിവയ്‌പ്പും രണ്ടു പ്രതികളുടെ മരണവും.