Breaking News

‘മോസ്‌കോ മതി’യെന്ന് ജനങ്ങള്‍, ഹിത പരിശോധനയില്‍ റഷ്യയ്ക്ക് വിജയം, യുക്രൈന്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ റഷ്യ

യുദ്ധത്തില്‍ പിടിച്ചെടുത്ത യുക്രൈന്‍ പ്രദേശങ്ങള്‍ തങ്ങളുടെ ഭാഗമാക്കാന്‍ റഷ്യ നീക്കം ആരംഭിച്ചു. ഹിതപരിശോധനയില്‍ റഷ്യയുടെ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് നീക്കം. യുക്രൈനിലെ തെക്ക്, പടിഞ്ഞാറന്‍ പ്രദേശത്തുള്ള നാല് മേഖലകളാണ് റഷ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ദിവസമായി നടന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ റഷ്യക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ഈ മേഖലയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ പറഞ്ഞു.

സപോര്‍ഷ്യ മേഖലയിലെ 93 ശതമാനം പേരും റഷ്യയെ അംഗീകരിച്ചു. ഖേര്‍സണിലെ 87 ശതമാനം പേരും ലുഹാന്‍സ്‌കില്‍ 98 ശതമാനം പേരും ഡൊണെറ്റ്‌സ്‌കിലെ 99 ശതമാനവും തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റഷ്യ നിയോഗിച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അവകാശപ്പെട്ടു. ഈ മേഖലകളെ റഷ്യയുമായി കൂട്ടിച്ചേര്‍ക്കാന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെടുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹിതപരിശോധനയെ തള്ളി പാശ്ചത്യ രാഷ്ട്രങ്ങള്‍ രംഗത്തെത്തി. അര്‍ത്ഥമില്ലാത്ത ഹിതപരിശോധനയാണ് നടത്തിയതെന്ന് പാശ്ചത്യ രാജ്യങ്ങള്‍ ആരോപിച്ചു.

ഹിതപരിശോധന വെറും പ്രഹസനം മാത്രമാണെന്നാണ് യുക്രൈന്റെ പ്രതികരണം. ബലപ്രയോഗത്തിലൂടെയാണ് ജനങ്ങളെ ഹിതപരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. റഷ്യന്‍ നീക്കത്തിന് എതിരെ യൂറോപ്യന്‍ യൂണിയനും നാറ്റോയും ഇടപെടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …