ഡെല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ഡെല്‍ഹി നിയമസഭക്കുള്ളില്‍ ചെങ്കോട്ട വരെ നീളുന്ന ദുരൂഹ തുരങ്കവും തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തി. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡെല്‍ഹി നിയമസഭാ സ്പീകെര്‍
രാം നിവാസ് ഗോയല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. ബ്രിടീഷ് ഭരണകാലത്ത് തടവിലായ സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നത് എന്നാണ് നിഗമനം.
നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും അതിന്റെ പ്രവേശന കവാടം ഇപ്പോഴാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 1912ല്‍ രാജ്യ തലസ്ഥാനം ബ്രിടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മാറ്റിയിരുന്നത് മുതല്‍
സെന്‍ട്രല്‍ നിയമസഭയും കോടതിയും ഡെല്‍ഹിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1926ലാണ് നിയമസഭ മന്ദിരം കോടതിയാക്കി മാറ്റിയത്. 1993ല്‍ എം എല്‍ എ ആയിരുന്നപ്പോള്‍ ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെ കുറിച്ച് കേട്ടിരുന്നുവെന്ന് നിയമസഭ ഗോയല്‍ പറഞ്ഞു.
എന്നാല്‍, ചരിത്രത്തില്‍ തുരങ്കത്തെ കുറിച്ച് തെരഞ്ഞെങ്കിലും കൂടുതലായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നും ഇപ്പോള്‍ തുരങ്കത്തിന്റെ പ്രവേശന കവാടം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
തുരങ്കത്തിന്റെ പുനരുദ്ധാരണം നടത്തി 2022 ആഗസ്റ്റ് 15ന് മുമ്ബ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുമെന്ന് ഗോയല്‍ അറിയിച്ചു. തൂക്കിലേറ്റാനായി ഉപയോഗിച്ച മുറി സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരമര്‍പിക്കാനുള്ള സ്ഥലമായി രൂപമാറ്റം വരുത്താനാണ്
അധികൃതരുടെ തീരുമാനം. ‘ഇവിടെ കഴുമരമുള്ള മുറിയെ കുറിച്ച് നമുക്കെല്ലാം അറിവുണ്ട്. പക്ഷെ അത് ഇതുവരെ തുറന്നിട്ടില്ല. എന്നാല്‍ ഇത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാണ്. ഞാന്‍ ആ മുറി തുറന്നുപരിശോധിക്കാന്‍ തീരുമാനിച്ചു. ആ മുറി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പിക്കാനുള്ള സ്മൃതികുടീരമാക്കി മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുകയാണ്’ എന്നും ഗോയല്‍ വ്യക്തമാക്കി.