മകൾ മരിച്ചത് കോവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങൾ കൊണ്ടാണെന്നും നഷ്ടപരിഹാരമായി ആയിരം കോടി തരണമെന്നുമാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ. മഹാരാഷ്ട്ര സർക്കാർ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നും നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഔറംഗബാദ് സ്വദേശി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നാസിക്കിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന മകൾ സ്‌നേഹൽ രണ്ടു ഡോസ് വാക്‌സിനുമെടുത്തിരുന്നതായി ഹർജിക്കാരനായ ദിലീപ് ലുനാവത് പറയുന്നു.
2021 ജനുവരി 28 ന് മകൾ വാക്‌സിൻ എടുക്കുകയും മാർച്ച് ഒന്നിന് വാക്‌സിനുകളുടെ പാർശ്വഫലങ്ങൾ കാരണം മരിക്കുകയും ചെയ്തുവെന്നാണ് പിതാവ് പറയുന്നത്. എല്ലാ ആരോഗ്യ പ്രവർത്തകർക്കും വാക്‌സിനേഷൻ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് മകൾക്ക് രണ്ട് ഡോസുകളും നൽകിയത്. കോവിഡ് വാക്‌സിൻ പൂർണ്ണമായും സുരക്ഷിതമാണെന്നും ശരീരത്തിന് അപകടമോ ഭീഷണിയോ ഇല്ലെന്നും സ്‌നേഹലിന് ഉറപ്പുനൽകിയിരുന്നു.
ആരോഗ്യ പ്രവർത്തകയായതിനാൽ കോളജിൽ വാക്‌സിൻ എടുക്കാൻ നിർബന്ധിതയായി. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ, മഹാരാഷ്ട്ര സർക്കാർ എന്നിവയുടെ തെറ്റായ വിവരണങ്ങളാണ് തന്റെ മകളെപ്പോലുള്ള ആരോഗ്യ പ്രവർത്തകർ വാക്‌സിൻ എടുക്കാൻ നിർബന്ധിതരാകുന്നതെന്നും കഴിഞ്ഞയാഴ്ച ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച ഹർജിയിൽ പറയുന്നു.