തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയിൽ തൊഴിലാളി യൂണിയൻ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് പ്രവർത്തകർ തമ്മിലാണ് കൂട്ടത്തല്ല് നടന്നത്. തൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് യൂണിയനുകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ബിഎംസിനെ നിർമ്മാണ ജോലിയിൽ പങ്കെടുപ്പിക്കാൻ കഴിയില്ല എന്ന് സിഐടിയു, ഐൻടിയുസി പ്രവർത്തകർ തീരുമാനമെടുക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സാനിധ്യത്തിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചർച്ചയിൽ ഒത്തു തീർപ്പായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നിർമ്മാണ ജോലികൾ തടസപ്പെടുകയായിരുന്നു. ഇന്ന് സിഐടിയു, ഐഎൻടിയുസി തൊഴിലാളികൾ ജോലിക്കെത്തുകയായിരുന്നു. സമാനമായിത്തന്നെ ബിഎംഎസ് തൊഴിലാളികളും മുദ്രാവാക്യവുമായെത്തി.
എന്നാൽ ബിഎംസിനെ നിർമ്മാണ ജോലികളിൽ പങ്കെടുപ്പിക്കാനാകില്ലെന്ന് പറഞ്ഞ് ഗേറ്റ് പൂട്ടുകയായിരുന്നു. ഇതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പ്രശ്നമാണ് ഇപ്പോൾ സംഘർഷത്തിൽ കലാശിച്ചത്. നിലവിൽ നിർമ്മാണ ജോലികൾ നിർത്തി വെച്ചിരിക്കുകയാണ്. തൃപ്പുണിത്തുറയിൽ നിന്ന് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.