കെ-റെയിലിൽ ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. ഭൂമി നഷ്ടമാകുന്നവർക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അതിനായി അവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകും. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താൽപര്യത്തിനല്ല പ്രാധാന്യം നൽകേണ്ടതെന്നും മന്ത്രി കൂട്ടച്ചേർത്തു.
കല്ലിടലിനെതിരായ എതിർപ്പുകൾക്ക് മുന്നിൽ സർക്കാർ വഴങ്ങില്ല. ആര് പറയുന്നതാണ് ജനം കേൾക്കുകയെന്ന് കാണാം. നാടിന്റെ വികസന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ദുശാഠ്യം നാടിന്റെ താൽപര്യം സംരക്ഷിക്കാനല്ല. ഇപ്പോൾ പറ്റില്ലെന്നാണ് പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുക? തെറ്റായ എതിർപ്പുകൾക്ക് വഴങ്ങണോയെന്ന് ചോദിച്ചാൽ ജനം വേണ്ടെന്ന് പറയും.
കെ-റെയിൽ യാഥാർഥ്യമാകുന്നതിനെ കോൺഗ്രസും ബി.ജെ.പിയും ഭയക്കുന്നു.’-അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ യാഥാർഥ്യമായാൽ നാടിന് വൻ പുരോഗതിയുണ്ടാകും. വെറുംവാക്കല്ല, ദേശീയപാതാ ഭൂമിയേറ്റെടുക്കല്‍ യാഥാർഥ്യമാക്കി. ആരെയും വഴിയാഥാരമാക്കില്ല. സ്വകാര്യമായി കോൺഗ്രസുകാരോട് ചോദിച്ചാൽ അവർ പദ്ധതിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.