Breaking News

ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങിയവരില്‍ ഏറെയും ഐ.ടി രംഗത്തുള്ളവര്‍; കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ​പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് അറസ്റ്റ്. അറസ്റ്റിലായവരിലേറെയും ഐ.ടി രംഗത്തുള്ളവരെന്ന് പൊലീസ് വ്യക്തമാക്കി. 39 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുന്നതും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി.

ഞായറാഴ്ച ഉച്ച മുതല്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായാണ് റെയ്ഡുകള്‍ നടത്തിയത്. ​ ഇന്റ‍ര്‍പോളിന്റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തിയത്. 48 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അഞ്ചിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങളാണ് പ്രതികള്‍ പങ്കുവയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് പ്രതികള്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. പണം നല്‍കിയും ചിത്രങ്ങള്‍ വാങ്ങുന്നവരുണ്ട്.

39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടെ 267 തൊണ്ടിമുതലുകള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍ ഫോറന്‍സിക് പരിശോധനക്കയക്കും. ചിലര്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ സി.ആര്‍.പി.സി 102 പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് വന്നതിന് ശേഷം ചിത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായാല്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കും. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്.

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ കാര്യങ്ങള്‍ ചെയ്യുന്നവരെ പിടികൂടുന്നതിനായാണ് ഓപ്പറേഷന്‍ പി ഹണ്ട് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇത് 11ാം തവണയാണ് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നത്. ഇതുവരെ 300 പേരെയാണ് റെയ്ഡുകളില്‍ പിടികൂടിയത്. 1296 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു​.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …