ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ അപൂര്‍വ സൗഹൃദത്തിന്‍റെയും ആത്മബന്ധത്തിന്റെയും പ്രതീകമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് കൈമാറും. കാര്‍ യൂസഫലിക്ക് കൈമാറാന്‍ മാര്‍ത്താണ്ഡവര്‍മ ആഗ്രഹിച്ചിരുന്നു.
അബൂദബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച വേളയില്‍ എം.എ. യൂസഫലിയെ മാര്‍ത്താണ്ഡ വര്‍മ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തിലെത്തിയപ്പോഴാണ് തന്‍റെ പ്രിയപ്പെട്ട ‘ബെന്‍സ് 180 T’ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ നേരിട്ടറിയിച്ചത്.
അദ്ദേഹം വിടവാങ്ങിയോടെ ഏറെക്കാലമായി കാര്‍ മകന്‍ പത്മനാഭ വര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്‍റെയും സംരക്ഷണയിലാണ്. ഉത്രാടം തിരുനാളിന്റെ ആഗ്രഹം പോലെ വൈകാതെ തന്നെ കാര്‍ യൂസഫലിക്ക് സമ്മാനിക്കാനാണ് രാജകുടുംബത്തിന്‍റെ തീരുമാനം.
ചരിത്രത്തിനപ്പുറം നിറമുള്ള നിരവധി ഓര്‍മകളുടെ പ്രതീകമായാണ് ആറ് പതിറ്റാണ്ടിലധികം പഴക്കമുള്ള സി.എ.എന്‍ -42 ബെന്‍സ് കാറിനെ രാജകുടുംബം കാണുന്നത്. 1950 കളില്‍ 12,000 രൂപക്കാണ് ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മിതമായ ഈ കാര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയിലായിരുന്നു രജിസ്ട്രേഷന്.
ഒരു മിനിറ്റിനുളളില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡ വര്‍മക്ക് ‘മൈല്‍ എ മിനിറ്റ്’ എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെന്‍സ് തന്നെ. സ്വയമോടിച്ചും യാത്രക്കാരനായുമടക്കം 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡ വര്‍മ സഞ്ചരിച്ചെന്നാണ് കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സ് കാറിലാണ്.
താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്ബനി നല്‍കിയ മെഡലുകളും കാറിനു മുന്നില്‍ പതിപ്പിച്ചിട്ടുണ്ട്. 85-ാം വയസ്സിലും മാര്‍ത്താണ്ഡ വര്‍മ ഈ കാര്‍ ഓടിച്ചിരുന്നു. മോഹവില നല്‍കി കാര്‍ വാങ്ങാന്‍ അക്കാലത്ത് പലരും എത്തിയിരുന്നു. ന്യൂജന്‍ കാറുകളെ വരെ പിന്നിലാക്കി റെക്കോഡ് ദൂരം സഞ്ചരിച്ച
ഈ ബെന്‍സിനെ അഭിമാന ചിഹ്നമാക്കി മാറ്റാന്‍ ബെന്‍സ് കമ്ബനി തന്നെ ആഗ്രഹിച്ചു. കാര്‍ തിരിച്ചെടുത്ത് പകരം രണ്ട് കാറുകള്‍ നല്‍കാമെന്നറിയിച്ച് ജര്‍മന്‍ ആസ്ഥാനമായ കമ്ബനിയിലെ ഉന്നതര്‍ തന്നെ സമീപിച്ചിരുന്നു.
അതേസമയം, കാര്‍ അമൂല്യമായി സൂക്ഷിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. കാര്‍ തിരുവനന്തപുരത്ത് സൂക്ഷിച്ച് പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.