കാഠ്‌മണ്ഡു: ചൈനയുടെ സാമ്ബത്തിക സഹായം സ്വീകരിച്ച് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് പാകിസ്ഥാനും ശ്രീലങ്കയും. ഇതിന് പിന്നാലെ ചൈനീസ് സഹായം ആവോളം സ്വീകരിച്ച ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യവും തകര്‍ച്ചയെ നേരിടുകയാണ്. നേപ്പാളാണത്. ടൂറിസവും പ്രവാസികളുടെ പണവുമായിരുന്നു രാജ്യത്തെ പ്രധാന വരുമാന മാര്‍ഗം.
കൊവിഡും റഷ്യ-യുക്രെയിന്‍ യുദ്ധവും എന്നാല്‍ ഈ രാജ്യത്തെ തകര്‍ത്തു. ഇതോടെ രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞു. രാജ്യത്തെ ബാങ്കുകളില്‍ ഡോളറില്‍ നിക്ഷേപിക്കാന്‍ പ്രവാസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. എന്നാല്‍ രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന വാദം ധനമന്ത്രി ജനാര്‍ദ്ദന്‍ ശര്‍മ്മ തളളി.
രാജ്യത്തെ കരുതല്‍ നിക്ഷേപം 16 ശതമാനം കുറഞ്ഞ് 1.17 ലക്ഷം കോടി നേപ്പാള്‍ രൂപയായി. ഇന്ത്യയില്‍ നിന്നും ഇന്ധനം ഉള്‍പ്പടെ വേണ്ടതെല്ലാം ഇറക്കുമതി ചെയ്യുന്ന നേപ്പാളിന് ഇത് കേവലം മാസങ്ങള്‍ക്ക് മാത്രമേ തികയൂ. നിലവില്‍ ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി നല്‍കാന്‍ ആലോചിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. എന്നാല്‍ ശ്രീലങ്കയിലേത്പോലെ വരിഞ്ഞുമുറുകുന്ന സാമ്ബത്തിക പ്രതിസന്ധി ഇല്ലെന്നാണ് സര്‍ക്കാര്‍ വാദം.
വരുമാന മാര്‍ഗമായ പെട്രോളിന് സര്‍ക്കാര്‍ നാലിരട്ടി വില ഉയര്‍ത്തി. ലിറ്ററിന് 150 നേപ്പാള്‍ രൂപയാണ് പെട്രോള്‍ വില. ഡീസലിനും മണ്ണെണ്ണയ്‌ക്കും 133 രൂപയാണ്. ഇന്ധന ഉപഭോഗം കുറച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രതിസന്ധി നേരിടാന്‍ നേപ്പാള്‍ കേന്ദ്ര ബാങ്കും നേപ്പാള്‍ ഓയില്‍ കോര്‍പറേഷനും നിര്‍ദ്ദേശിച്ചതിനാലാണ് സര്‍ക്കാര്‍ രണ്ട് ദിവസം അവധി നല്‍കാന്‍ ആലോചിക്കുന്നത്. രാജ്യത്തെ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ ആഡംബര വസ്‌തുക്കളും വിലയേറിയ വാഹനങ്ങളും സ്വര്‍ണവും ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.