Breaking News

പുനഃസംഘടനയെ ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ വാക്പോരും ഇറങ്ങിപ്പോക്കും

പത്തനംതിട്ട: പാർട്ടി പുനഃസംഘടനയെച്ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. പട്ടിക തയ്യാറാക്കാൻ ചേർന്ന പുനഃസംഘടനാ സമിതിയിൽ നിന്ന് മൂന്ന് മുൻ ഡി.സി.സി പ്രസിഡന്‍റുമാർ ഇറങ്ങിപ്പോയി. മുതിർന്ന നേതാവ് പി ജെ കുര്യനെതിരെയും യോഗത്തിൽ ശക്തമായ വിമർശനമുയർന്നു. ഇന്ന് ചേർന്ന പുനഃസംഘടനാ സമിതിയിൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോരുമുണ്ടായി. യോഗം തുടങ്ങിയതിന് പിന്നാലെ ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡത്തെച്ചൊല്ലിയും തർക്കമുണ്ടായി.

നേതൃത്വത്തോട് അതൃപ്തിയുള്ളവരെ കൂടി ഉൾപ്പെടുത്തി പുനഃസംഘടന നടത്തണമെന്ന് മുൻ ഡിസിസി പ്രസിഡന്‍റുമാരായ കെ ശിവദാസൻ നായർ, പി മോഹൻരാജ്, ബാബു ജോർജ് എന്നിവർ ആവശ്യപ്പെട്ടു. നിലവിലെ ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം നസീർ, പഴകുളം മധു എന്നിവരടങ്ങിയ നേതൃത്വം ഇത് അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതിൽ പ്രധിഷേധിച്ചാണ് ശിവദാസൻ നായർ, പി മോഹൻരാജ്, ബാബു ജോർജ് എന്നിവർ ഇറങ്ങിപ്പോയത്. പുനഃസംഘടനയ്ക്കുള്ള പട്ടികയും മൂന്ന് നേതാക്കളും നൽകിയില്ല.   പി ജെ കുര്യനും സതീഷ് കൊച്ചുപറമ്പിലും അർഹതയില്ലാത്തവരെ ഉൾപ്പെടുത്തി പട്ടിക നിറയ്ക്കാൻ ശ്രമിക്കുന്നതായും ഒരു വിഭാഗം നേതാക്കൾക്ക് പരാതിയുണ്ട്.

പത്തനംതിട്ട ജില്ലയിൽ 25 ഡി.സി.സി ഭാരവാഹികളെയും 26 എക്സിക്യൂട്ടീവ് അംഗങ്ങളെയും 10 ബ്ലോക്ക് പ്രസിഡന്‍റുമാരെയുമാണ് പുനഃസംഘടനയിലൂടെ തിരഞ്ഞെടുക്കേണ്ടത്. പുനസംഘടന കമ്മിറ്റിയിലെ അംഗങ്ങളായ അടൂർ പ്രകാശ്, ആന്‍റോ ആന്റണി, ജോർജ് മാമൻ കൊണ്ടൂർ എന്നിവർ ഭാരവാഹി പട്ടിക നൽകി. തിങ്കളാഴ്ചയാണ് ഭാരവാഹി പട്ടിക നൽകാനുള്ള അവസാന ദിവസം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …