കോഴിക്കോട്: മഴ പിൻവാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് കനക്കുന്നു. മുൻകാലങ്ങളിൽ, മാർച്ചോടെയായിരുന്നു താപനില വർദ്ധിച്ചിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ, ഫെബ്രുവരിയോടെ തന്നെ താപനില ഉയരുകയാണ്. താപനില ഉയരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് നഗരത്തിൽ ബുധനാഴ്ച 34.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഫെബ്രുവരിയിലെ ജില്ലയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. തൃശൂർ പീച്ചിയിൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ചൂടിനൊപ്പം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ളതാണ് തീരദേശ സംസ്ഥാനമായ കേരളത്തിന്‍റെ പ്രശ്നം രൂക്ഷമാക്കുന്നത്.
ചൂട് രൂക്ഷമായതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. രാവിലെ 11 നും 3 നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. ഉച്ചകഴിഞ്ഞ് കുട്ടികൾ നേരിട്ട് വെയിലുക്കൊള്ളുന്ന കളികൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY