Breaking News

ജോലിക്ക് പകരം ഭൂമി; തേജസ്വിയുടെയും സഹോദരിമാരുടെയും വീടുകളിൽ നിന്നു പിടിച്ചെടുത്തത് 70 ലക്ഷം രൂപ

പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെയും സഹോദരിമാരുടെയും വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 70 ലക്ഷം രൂപയും ഒന്നര കിലോ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. ഇതിനുപുറമെ 540 ഗ്രാം സ്വർണ്ണ ബിസ്കറ്റുകളും 900 യുഎസ് ഡോളറും ഉൾപ്പെടെയുള്ള വിദേശ കറൻസികളും പിടിച്ചെടുത്തു. ഇതേ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ തേജസ്വി യാദവിന് നോട്ടീസ് നൽകിയിരുന്നു.

പട്ന, റാഞ്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായി ലാലു കുടുംബവുമായി ബന്ധപ്പെട്ട 24 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ബിഹാർ ഉപമുഖ്യമന്ത്രിയുടെ ഡൽഹിയിലെ വസതിയും ഇതിൽ ഉൾപ്പെടുന്നു. തേജസ്വി യാദവിന്‍റെ സഹോദരിമാരായ രാഗിണി, ചന്ദ, ഹേമ യാദവ് എന്നിവരുടെ വീടുകളിലും വെള്ളിയാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. കൂടാതെ ലാലു പ്രസാദ് യാദവിന്‍റെ അടുത്ത അനുയായിയും ആർജെഡി എംഎൽഎയുമായ അബു ദൊജാനയുടെ വീട്ടിലും ലാലു പ്രസാദ് യാദവിന്‍റെ മരുമകനും സമാജ് വാദി പാർട്ടി നേതാവുമായ ജിതേന്ദ്ര യാദവിന്‍റെ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.

ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്ക് പകരമായി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ ആളുകളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ഭൂമി എഴുതി വാങ്ങിയെന്നാണ് കേസ്. ഇങ്ങനെ ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭൂമിയിടപാടുകൾ സി.ബി.ഐ കണ്ടെത്തിയിരുന്നു. ലാലു പ്രസാദ് യാദവിനെയും ഭാര്യ റാബ്റി ദേവിയെയും കഴിഞ്ഞ ദിവസങ്ങളിൽ സിബിഐ ഇതേ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മെയ് 15ന് ഹാജരാകാൻ ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി ലാലുവിന്‍റെ കുടുംബാംഗങ്ങൾക്ക് സമൻസ് അയച്ചിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …