Breaking News

ഗാന്ധിജി രാജ്യത്തെ ദീപ്തമാക്കിയ പ്രകാശം

ഒൿടോബർ 2 ഇന്ന് ഗാന്ധിജയന്തിയാണ്. കടലാഴമുള്ള ജന്മവും കാലം കവരാത്ത ഓർമ്മപ്പെടുത്തലും ആണ് മഹാത്മജി. സത്യത്തിന്റെയും സമഭാവനയുടെയും സ്വപ്നത്തിന്റെയും ലയന ഭംഗിയുള്ള അങ്ങനെയൊരു സ്വരം പിന്നീട് ആരിൽ നിന്നും നാം കേട്ടിട്ടില്ല .അത്രയും തെളിമയും എളിമയുമുള്ള ജീവിതവും തീർച്ചയും മൂർച്ചയും ഉള്ള ദർശനവും നാം ഇതുവരെ അനുഭവിച്ചിട്ടില്ല.

ഗാന്ധിജി തന്നതോളം അർദ്ധഗാംഭീര്യവും സർവ്വകാല പ്രസക്തവുമായി സന്ദേശം മറ്റാരും നമുക്ക് ഇതുവരെ തന്നിട്ടുമില്ല. എല്ലാ വിശേഷണ പദങ്ങളെയും ഗാന്ധിജി ചെറുതാക്കുന്നു. ഇന്ത്യയുടെയും ഓരോ ഇന്ത്യക്കാരന്റെയും ഒപ്പമുള്ള മാർഗ്ഗതാരമാകുന്നു. തലമുറകൾക്ക് വായിക്കാൻ എല്ലാ കാലത്തേക്കുമായി മറ്റൊരു പാഠപുസ്തകവും ഭാരതത്തിനു മുന്നിൽ ഇല്ലല്ലോ.

ഇവിടെ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നുവോ എന്ന് വരുംതലമുറ അത്ഭുതപ്പെടുമെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതിലുംഅത്ഭുതമില്ല. ഗാന്ധിജി ഇന്ത്യക്കുവേണ്ടി കണ്ട സ്വാതന്ത്ര്യ സ്വപ്നത്തിലേക്കുള്ള ആ വഴി അത്രമേൽ കഠിനമായിരുന്നു. ഒരു ചർക്കമാത്രം ആയുധമാക്കി അഹിംസ മന്ത്രം മാത്രം മുഴക്കി അദ്ദേഹം ആ ലക്ഷ്യം യാഥാർത്ഥ്യമാക്കിയതിനുള്ള വലിയ പാഠം നാം കേട്ടിട്ടില്ല.

ഇനി കേൾക്കാനും പോകുന്നില്ല. മഹാത്മജി പരീക്ഷിച്ചു വിജയിപ്പിച്ച സത്യഗ്രഹം അസമത്വത്തിനും വിവേചനത്തിനും പാരതന്ത്ര്യത്തിനുമെതിരെ ലോകം ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സഫലമായ സമര മാർഗമായി മാറുകയായിരുന്നു. ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളാക്കാൻ കഴിഞ്ഞു എന്നതായിരുന്നു ഗാന്ധിജിയുടെ ഏറ്റവും വലിയ വിജയം.

ലളിതവും കാലാതീതവും ആണ് ഗാന്ധിയൻ ദർശനം.എന്നും കാലത്തിന് അഭിമുഖമായി നിൽക്കാനുള്ള ആത്മവിശ്വാസമാണ് സ്വന്തം രാജ്യത്തിന് അദ്ദേഹം നൽകിയത് .ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയെ ജനാധിപത്യത്തിൻറെ അടിത്തറയിൽ കെട്ടിപ്പടുക്കാൻ മഹാത്മജി പരിശ്രമിച്ചു .ദരിദ്രനാരായണൻ എന്ന വിശേഷണം നൽകി പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനെക്കുറിച്ച് ചിന്തിച്ചു .ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിൽ ആണെന്ന് വിശ്വസിച്ചു .വിവിധ മതങ്ങൾ തോളോട് തോൾ ചേർന്നു കഴിയുന്ന രാജ്യമാണ് തൻറെ സ്വപ്നത്തിലെ ഇന്ത്യ എന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു.

1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെട്ട ദിവസം വൈകിട്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഓൾ ഇന്ത്യ റേഡിയോയിലൂടെ രാജ്യത്തോടായി ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം മുൻകൂട്ടി തയ്യാറാക്കിയതായിരുന്നില്ല: രാജ്യം ഒന്നാകെ ആ വാക്കുകൾ സ്വന്തം ഹൃദയം കൊണ്ടാണ് തിരിച്ചറിഞ്ഞത്. ആ പ്രസംഗത്തിൽ നെഹ്റു ഇങ്ങനെ പറഞ്ഞു – ഈ രാജ്യത്ത് ജനിച്ചിരുന്നത് സാധാരണ പ്രകാശമല്ല, ഇത്രയേറെ വർഷം ഈ രാജ്യത്തെ ദീപ്തമാക്കിയ പ്രകാശം ഇനിയും അനേകം വർഷം ദീപ്തമാക്കും.

ഒരായിരം വർഷത്തിനു ശേഷവും ആ പ്രകാശം ഇവിടെ ദൃശ്യമായിരിക്കും. ലോകമതുകാണും. അത് എണ്ണമറ്റ മനസ്സുകൾക്ക് സാന്ത്വനം നൽകും ,കാരണം അത് ഇപ്പോൾ കടന്നുപോയ കാലത്തെ മാത്രമല്ല പ്രതിനിധീകരിച്ചത്. അവിരാമ മായ സത്യാന്വേഷണം ആയിരുന്നു ആ ജീവിതം. മഹാത്മാഗാന്ധിയുടെ ജീവിതവും മരണവുമാണ് ആത്മബലത്തിലേക്കും സഹനപാഠങ്ങളിലേക്കും നമ്മുടെ രാജ്യത്തെ കൊണ്ടുപോയത്.

ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സത്തയെയും ദർശനത്തെയും നമുക്കുണ്ടാകേണ്ട ബഹുസ്വരതയെയും സവിഷ്ണുതയെയും സഹജാവബോധത്തെയും നിർവചിച്ചതും ആ മഹത് ജീവിതം തന്നെ. ഉച്ചനീചത്വങ്ങൾ ഇല്ലാത്ത,മത വൈരമില്ലാത്ത, അയിത്തവും അനാചാരങ്ങളും ഇല്ലാത്ത, ഏവർക്കും തുല്യനീതിയും തുല്യപങ്കാളിത്തവും ഉള്ള, സമത്വസുന്ദരമായ ഇന്ത്യയാണ് മഹാത്മജി സ്വപ്നം കണ്ടത്.

സ്ത്രീയ്ക്ക്ഏത് അർദ്ധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് ഗാന്ധിയൻ സ്വപ്നത്തിൽ ഉള്ളത്. പരിസരവും ജീവിതവും മനസ്സും മലിനമല്ലാത്തവരുടെഇന്ത്യ, രാഷ്ട്രീയവും ,അധികാരവും, സർക്കാരും സാധാരണക്കാർക്ക് വേണ്ടിയുള്ള ഇന്ത്യ.
ഗാന്ധിജി ദൂരെയല്ലെന്നുംമനസ്സരിക ത്തന്നെയുണ്ടെന്നും നമ്മുടെ പ്രവർത്തിയിലും ചിന്തയിലും ഉറപ്പാക്കണമെന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ് ഈ ജന്മദിനം. സ്മൃതി സുഗന്ധമുള്ള ഈ ഗാന്ധിജയന്തി നമുക്ക് ആത്മ പരിശോധനയ്ക്കും സ്വയം പുതുക്കലിനുള്ള അവസരം കൂടിയായി മാറട്ടെ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …