Breaking News

കരുനാഗപ്പള്ളിയിൽ കടയുടെ മുന്‍ഭാഗം കെട്ടിട ഉടമ പൊളിച്ചുനീക്കി; 60 ലക്ഷം രൂപയുടെ നഷ്ടമെന്ന് വ്യാപാരിയുടെ പരാതി

കരുനാഗപ്പള്ളി: ഗൃഹോപകരണ വില്‍പനശാലയുടെ ഷട്ടര്‍ പൊളിച്ചുമാറ്റുകയും സാധനങ്ങളും മറ്റും നീക്കം ചെയ്യുകയും ചെയ്തതായി വ്യാപാരിയുടെ പരാതി. കരുനാഗപ്പള്ളി പുള്ളിമാന്‍ ജങ്ഷനിലുള്ള രശ്മി ഹാപ്പി ഹോം അപ്ലൈയിന്‍സില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ദേശീയപാത ഒഴിപ്പിക്കലി‍െന്‍റ പേരില്‍ കെട്ടിട ഉടമയുടെ ആള്‍ക്കാരായ ഒരു സംഘമാണ് അതിക്രമം നടത്തിയതെന്ന് കാട്ടി രശ്മി ഹാപ്പി ഹോം അപ്ലൈയിന്‍സ് ഉടമ കെ. രവീന്ദ്രന്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. പുള്ളിമാന്‍ ജങ്ഷനിലുള്ള കെട്ടിട സമുച്ചയത്തിലാണ് കെ. രവീന്ദ്രന്‍ വര്‍ഷങ്ങളായി സ്ഥാപനം നടത്തിവന്നിരുന്നത്.

സംഭവത്തെക്കുറിച്ച്‌ പരാതിയില്‍ പറയുന്നതിങ്ങനെ: പുലര്‍ച്ചെ അഞ്ചരയോടെ കെട്ടിട ഉടമയുമായി ബന്ധപ്പെട്ട ചിലരെത്തി മുന്‍ഭാഗത്തെ ഷട്ടറുകള്‍ പൂര്‍ണമായും പൊളിച്ചുമാറ്റുകയും സി.സി.ടി.വി, ഡി.വി.ആര്‍ എന്നിവയും കടയില്‍ സൂക്ഷിച്ചിരുന്ന ചില വ്യാപാര സാധനങ്ങളും മറ്റും നീക്കം ചെയ്തു. ഇതുവഴി 60 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായും കടയിലെത്തിയ സംഘം ഭീക്ഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കട ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതെതുടര്‍ന്ന് മറ്റൊരു കട വാടകക്കെടുത്ത് വില്‍പന വസ്തുക്കളും മറ്റും അവിടേയ്ക്ക് മാറ്റി വരികയായിരുന്നു. ഇതുസംബന്ധിച്ച്‌ കട ഉടമയെ അറിയിച്ചിരുന്നതായും കെ. രവീന്ദ്രന്‍ പറയുന്നു.

ഇതിനിടെയാണ് അതിക്രമം ഉണ്ടായതെന്നും ലക്ഷകണക്കിന് രൂപയുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന കടയുടെ ഷട്ടര്‍ ഉള്‍പ്പടെ പൊളിച്ചുനീക്കിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലം പൊളിച്ചുനീക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നതനുസരിച്ചാണ് നടപടിയെന്ന് കെട്ടിട ഉടമ പറഞ്ഞു. ഇതിന് അനുവദിച്ച സമയപരിധി കഴിഞ്ഞതിനാല്‍ ഏറ്റെടുത്ത ഭാഗം പൊളിച്ചു നീക്കുക മാത്രമാണ് ഉണ്ടായതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണന്നും കെട്ടിട ഉടമ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …