റസ്റ്ററന്റ് ജീവനക്കാരുടെ അശ്രദ്ധ കൊണ്ട് നാല് വയസ്സുകാരന്‍ അതീവ ഗുരുതരാവസ്ഥയിൽ. പൂനെയിലെ റസ്റ്ററന്റിലാണ് നാല് വയസ്സുകാരന് പഞ്ചസാരയ്ക്ക് പകരം വാഷിങ് സോഡ നല്‍കിയത്.
ഞായറാഴ്ച്ചയാണ് മുത്തച്ഛനും ജ്യേഷ്ഠനുമൊപ്പം കുട്ടി റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. എന്നാല്‍ ഭക്ഷണത്തിന് ശേഷം അല്‍പ്പം പഞ്ചസാര ആവശ്യപ്പെട്ട കുട്ടിക്ക് റസ്റ്ററന്റിലെ ജീവനക്കാരന്‍ അബദ്ധത്തില്‍ നല്‍കിയത് വാഷിങ് സോഡയായിപോയി.
ഇത് തിരിച്ചറിയാതിരുന്ന കുട്ടി പഞ്ചസാരയാണെന്ന് കരുതി വായിലിട്ടതോടെ വേദനകൊണ്ട് നിലവിളിക്കാന്‍ തുടങ്ങി. കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
നാവ് ഗുരുതരമായി പൊള്ളിയതിനാല്‍ രണ്ട് ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി വാഷിങ് സോഡ കഴിച്ചതായി മനസ്സിലാക്കിയത്.
പഞ്ചസാര ചോദിച്ച കുട്ടിക്ക് ജീവനക്കാരന്‍ ഒരു ബോട്ടില്‍ നല്‍കിയെന്നും അത് കഴിച്ച ഉടനെ മകന്‍ നിലവിളിക്കാന്‍ തുടങ്ങുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു.
പേരക്കുട്ടി എന്താണ് കഴിച്ചതെന്നറിയാന്‍ കുപ്പിയിലെ പൊടി രുചിച്ചു നോക്കിയപ്പോഴാണ് പഞ്ചസാരയല്ലെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ റസ്റ്ററന്റിന്റെ ഉടമയ്ക്കും ജീവനക്കാരനുമെതിരെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്തിരിക്കുകയാണ്.