കൊല്ലം മാടന്‍നടയില്‍ സഹോദരീ ഭര്‍ത്താവിനോടൊപ്പം യുവതി ഒളിച്ചോടിയ കേസില്‍ ട്വിസ്റ്റ്. താൻ ഒളിച്ചോടിയതല്ലെന്നും സഹോദരീ ഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ജൂണ്‍ 22ന് മധുരയില്‍ നിന്നാണ് യുവതിയെയും സഹോദരീ ഭര്‍ത്താവിനെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍ നിന്ന് പുറത്തിറങ്ങി.
ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു. കൊല്ലം വെസ്റ്റ് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സഹോദരീ ഭര്‍ത്താവ് തിരുവനന്തപുരത്ത് ഹോട്ടെലില്‍വച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതായും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ തട്ടിക്കൊണ്ടുപോയത്.
എന്നാല്‍ സഹോദരീഭര്‍ത്താവിനെ ഭയന്നാണ് മധുരയില്‍നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നതെന്നും യുവതി പറയുന്നു. കേസില്‍ അന്വേഷണം
തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അഞ്ച് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിക്കെതിരെയും ഒന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് സഹോദരീ ഭര്‍ത്താവിനെതിരെയും പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.